അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകാൻ സ്പാനിഷ് സർക്കാർ

പെഡ്രോ സൻജെസ് (ഇടത്)
മാഡ്രിഡ്: രേഖകളില്ലാതെ കഴിയുന്ന സ്പെയിനിലെ കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകാൻ സർക്കാർ പദ്ധതിയിടുന്നു. ചുരുങ്ങിയത് അഞ്ച് ലക്ഷം പേർക്കെങ്കിലും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ഈ സുപ്രധാന തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്. യൂറോപ്പിലെ മറ്റ് പ്രമുഖ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുടിയേറ്റജനതയെ ചേർത്തുനിർത്തുന്ന നിലപാടാണ് പ്രധാനമന്ത്രി പെഡ്രോ സൻജെസിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സർക്കാർ സ്വീകരിക്കുന്നത്.
ക്രിമിനൽ പശ്ചാത്തലമില്ലാത്തവർക്കും 2025 ഡിസംബർ 31ന് മുമ്പ് കുറഞ്ഞത് അഞ്ച് മാസമെങ്കിലും സ്പെയിനിൽ താമസിച്ചതായി തെളിയിക്കാൻ കഴിയുന്ന വിദേശ പൗരന്മാർക്കും ഈ ആനുകൂല്യം ലഭ്യമാകും. "നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ ദിവസമാണ്," എന്ന് സ്പെയിനിലെ ഇൻക്ലൂഷൻ, സോഷ്യൽ സെക്യൂരിറ്റി ആൻഡ് മൈഗ്രേഷൻ മന്ത്രി എൽമ സായിസ് പറഞ്ഞു.
ഈ നടപടിയിലൂടെ ഗുണഭോക്താക്കൾക്ക് തുടക്കത്തിൽ ഒരു വർഷത്തെ റെസിഡൻസ് പെർമിറ്റ് ലഭിക്കും, ഇത് പിന്നീട് ദീർഘിപ്പിക്കാനും സാധിക്കും. കുടിയേറ്റം നിയമവിധേയമാക്കുന്നതിനുള്ള അപേക്ഷകൾ ഏപ്രിലിൽ ആരംഭിക്കുമെന്നും ജൂൺ അവസാനം വരെ ഈ പ്രക്രിയ തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. "മനുഷ്യാവകാശം, സംയോജനം, സഹവർത്തിത്വം എന്നിവയിൽ അധിഷ്ഠിതമായ ഒരു കുടിയേറ്റ മാതൃകയെയാണ് ഞങ്ങൾ ശക്തിപ്പെടുത്തുന്നത്. ഇത് സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക ഐക്യത്തിനും അനുയോജ്യമാണ്," സായിസ് പറഞ്ഞു.
സമീപ വർഷങ്ങളിൽ ലാറ്റിനമേരിക്കയിൽ നിന്ന് ഉൾപ്പെടെ വലിയ തോതിലുള്ള കുടിയേറ്റമാണ് സ്പെയിനിൽ ഉണ്ടായത്. സ്പെയിനിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2017ൽ 1,07,409 ആയിരുന്നത് 2025ൽ 8,37,938 ആയി ഉയർന്നു. നിലവിൽ സ്പെയിനിൽ കഴിയുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും കൊളംബിയ, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
യൂറോപ്പിലെ മറ്റ് പ്രമുഖ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കുടിയേറ്റക്കാരുടെ പ്രാധാന്യം അടിവരയിടുന്ന നിലപാടാണ് സ്പെയിനിലെ സോഷ്യലിസ്റ്റ് നേതൃത്വത്തിലുള്ള സഖ്യസർക്കാർ സ്വീകരിച്ചിരിക്കുന്നത്. മറ്റ് പ്രമുഖ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്പെയിൻ, 2025-ൽ 3 ശതമാനത്തിനടുത്ത് സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, സ്പാനിഷ് സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല വെല്ലുവിളിയായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2008-ന് ശേഷം ആദ്യമായി 10 ശതമാനത്തിന് താഴെയെത്തിയതായും ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.










0 comments