സ്കൈഡൈവിങ് വിമാനം തകർന്ന് 11 മരണം; അപകടം ബന്ധുക്കളുടെ കൺമുന്നിൽ

പാരിസ്: ഫ്രാൻസിന്റെ വടക്കുകിഴക്കൻ മേഖലയിൽ സ്കൈഡൈവിങ് സംഘവുമായുള്ള പറക്കലിനിടെ വിമാനം തകർന്നുവീണ് 11 പേർ മരിച്ചു. ആദ്യമായി പാരച്യൂട്ട് ചാട്ടത്തിന് തയ്യാറെടുത്ത് വിമാനത്തിൽ കയറിയവരും അവരുടെ ഇൻസ്ട്രക്ടർമാരുമാണ് ദുരന്തത്തിന് ഇരയായത്.
വിമാനത്താവളത്തിൽ കാത്തുനിന്നിരുന്ന ഡൈവിങ് സംഘത്തിന്റെ കുടുംബാംഗങ്ങൾക്ക് മുന്നിലായിരുന്നു അപകടം. അഞ്ച് സ്കൈഡൈവിംഗ് ഇൻസ്ട്രക്ടർമാർ, ആദ്യമായി ചാടാൻ എത്തിയ അഞ്ച് പേർ, പൈലറ്റ് എന്നിവരാണ് മരിച്ചതെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഫ്രാൻസിലുണ്ടാകുന്ന ഏറ്റവും വലിയ സ്കൈഡൈവിങ് അപകടമാണ്.
മിനിറ്റുകൾക്കുള്ളിൽ സംഭവിച്ച ദുരന്തം
നാൻസി നഗരത്തിന്റെ അതിർത്തിയിലുള്ള നാൻസി-എസെ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ 'പിലാറ്റസ് പിസി-6' എന്ന ചെറുവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. റൺവേയിൽ നിന്ന് വെറും 300 മീറ്റർ അകലെയാണ് വിമാനം തകർന്നുവീണത്.
പറന്നുയർന്ന് ഒരു മിനിറ്റ് തികയുന്നതിന് മുൻപ് തന്നെ വിമാനം പെട്ടെന്ന് ഇടത്തോട്ട് തിരിയുകയും കുത്തനെ താഴേക്ക് പതിക്കുകയുമായിരുന്നെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ 'ഫ്ലൈറ്റ് റഡാർ 24' വ്യക്തമാക്കുന്നു.
വിമാനം തകർന്നുവീണത് ജനവാസ മേഖലയ്ക്ക് തൊട്ടടുത്താണ്. ഏതാനും മീറ്ററുകൾ മാറി വീണിരുന്നെങ്കിൽ ജനവാസ കേന്ദ്രങ്ങളിൽ വലിയ നാശനഷ്ടങ്ങളും കൂടുതൽ ആളപായവും ഉണ്ടാകുമായിരുന്നു.
അപകടസ്ഥലത്ത് എത്തിയപ്പോൾ തന്നെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടിരുന്നു. രണ്ട് മൃതദേഹങ്ങൾ വിമാനത്തിൽ നിന്നും തെറിച്ചുപോയ നിലയിലായിരുന്നു എന്നും ലോറന്റ് നുനെസ് വ്യക്തമാക്കി.











0 comments