എഐഎഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി; കരൂർ എംഎൽഎ രാജിവെച്ചു

എം ആർ വിജയഭാസ്കർ | Photo Credit: X/OfficeofminMRV
ചെന്നൈ: കരൂർ നിയമസഭാ മണ്ഡലത്തിലെ എഐഎഡിഎംകെ എംഎൽഎ എം ആർ വിജയഭാസ്കർ രാജിവെച്ചു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്ശേഷം രാജിവെക്കുന്ന ആറാമത്തെ എഐഎഡിഎംകെ എംഎൽഎയാണ് ഇദ്ദേഹം. തിങ്കൾ രാവിലെ സ്പീക്കർ ജെസിഡി പ്രഭാകറിനെകണ്ട് വിജയഭാസ്കർ രാജി സമർപ്പിച്ചു.
ജയലളിത സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്നു വിജയഭാസ്കർ. ആ കാലയളവിലെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രതിയാണ്. മുൻപ് ഭൂമി തട്ടിപ്പ് കേസിൽ തൃശൂരിലെത്തിയാണ് വിജയഭാസ്കറിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥിക്കെതിരെ നേരിയ വോട്ടിനാണ് വിജയഭാസ്കർ ജയിച്ചത്. പിന്നീട് വിശ്വാസവോട്ടെടുപ്പിൽ വിമത എംഎൽഎമാർക്കൊപ്പം ടിവികെയ്ക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു.
നേരത്തെ, എഐഎഡിഎംകെ വിട്ട നാല് എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നിരുന്നു, വിജയഭാസ്കറും ടിവികെയിൽ ചേരുമെന്നാണ് സൂചനകൾ.
അതേസമയം, അടുത്തമാസം മുഖ്യമന്ത്രി വിജയ് കരൂരിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകളുണ്ട്. ടിവികെയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് ശേഷം വിജയ് കരൂരിലെത്തിയിരുന്നില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ചെന്നൈയിലെ റിസോർട്ടിൽ വിളിച്ചുവരുത്തുകയായിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ജൂലൈ പകുതിയോടെ വിജയ് കരൂരിലെത്തുമെന്നാണ് വിവരം. അതിന് മുന്നോടിയായാണ് എംഎൽഎ വിജയ്ഭാസ്കറിന്റെ രാജിയെന്നും വിലയിരുത്തപ്പെടുന്നു.











0 comments