സോഷ്യൽ മീഡിയ നിയന്ത്രണം ശക്തമാക്കാൻ ഓസ്‌ട്രേലിയ; 16 വയസ്സിൽ താഴെയുള്ളവർക്കുള്ള വിലക്ക് കർശനമാക്കുന്നു

പ്രതീകാത്മക എഐ ചിത്രം
കാൻബറ : 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കൂടുതൽ കർശനമാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ പുതിയ നിയമനിർമാണത്തിനൊരുങ്ങുന്നു. കമ്പനികൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, നിയമലംഘനം നടത്തുവർക്കെതിരെ കോടതി നടപടികൾ സ്വീകരിക്കാനും ഇന്റർനെറ്റ് റെഗുലേറ്റർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ നിയമം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ സാന്നിധ്യം ഇപ്പോഴും കൂടുതലാണെന്നും, നിയമം പാലിക്കുന്നതിൽ കമ്പനികൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും പ്രധാനമന്ത്രി ആന്റണി അൽബനീസ് വിമർശിച്ചു. സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കുകയാണെന്നും, കുട്ടികൾ പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക്‌ടോക്, ഗൂഗിളിന്റെ യൂട്യൂബ് എന്നീ അഞ്ച് പ്ലാറ്റ്‌ഫോമുകൾ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് റെഗുലേറ്റർ പരിശോധിച്ചുവരികയാണ്. നിലവിൽ 49.5 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറായ പിഴ, പുതിയ നിയമത്തിലൂടെ 99 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറായി ഇരട്ടിയാക്കും. കൂടാതെ, കമ്പനികളുടെ ബോർഡ് മീറ്റിംഗ് മിനിറ്റ്‌സുകൾ, ഇന്റേണൽ ഇമെയിലുകൾ തുടങ്ങിയ രേഖകൾ ഹാജരാക്കാൻ ഇ-സേഫ്റ്റി കമ്മീഷണർക്ക് അധികാരം ലഭിക്കും. നിയമങ്ങൾ അട്ടിമറിക്കാൻ കമ്പനികൾ ശ്രമിച്ചാൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് വാർത്താവിനിമയ മന്ത്രി മുന്നറിയിപ്പ് നൽകി.











0 comments