വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്, ജെഡി വാൻസിനെ ലക്ഷ്യമാക്കിയതായി പ്രചാരണം

image courtesy- Rod Lamkey Jr./AP
വാഷിങ്ടൺ: അമേരിക്കയിൽ വൈറ്റ് ഹൗസിന് സമീപത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിവെപ്പ്. ഇതിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് പിടികൂടി. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാത്യു ക്വിൻ അറിയിച്ചു.
വൈറ്റ് ഹൗസ് പരിസരത്ത് സംശയാസ്പദമായ രീതിയിൽ യുവാവിനെ ചോദ്യം ചെയ്യാനായി ചെന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വാഹനവ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായതായാണ് ആദ്യം വാര്‍ത്ത പുറത്തു വന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ച് ചര്‍ച്ച ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം സീക്രട്ട് സർവീസ് തള്ളി.
വാൻസിന്റെ വാഹനവ്യൂഹം കടന്നുപോയി മിനിറ്റുകൾക്കുശേഷമാണ് വെടിവെപ്പ് ഉണ്ടായത്. വാൻസിനെ ലക്ഷ്യംവെച്ചാണ് അക്രമി വെടിയുതിർത്തത് എന്ന കാര്യത്തിൽ നിലവിൽ തെളിവുകളൊന്നും തന്നെ ഇല്ലെന്ന് ക്വിൻ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ മാസം, വൈറ്റ് ഹൌസ് കറസ്പോണ്ടന്റ് അസോസിയേഷന്റെ പരിപാടിയിൽ ഡിന്നറിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് യുഎസ് തലസ്ഥാനം കനത്ത ജാഗ്രതാ നിർദേശത്തിന് കീഴിലായിരുന്നു.










0 comments