സാമ്രാജ്യത്വ ഏകപക്ഷീയതയ്ക്ക് ബദലൊരുക്കാൻ എസ്‌സിഒ

എസ്‌സിഒ ഉച്ചകോടിക്കിടെ ഷി ജിൻപിങ്, വ്ലാദിമിർ പുടിൻ, നരേന്ദ്ര മോദി എന്നിവർ സംഭാഷണത്തിൽ
ബിഷ്‌കെക് : ആഗോളതലത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിനെതിരെ ബദൽ സാമ്പത്തിക-–സുരക്ഷാ ക്രമം കെട്ടിപ്പടുക്കാൻ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ ആഹ്വാനം. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടന്ന എസ്‌സിഒ രാഷ്ട്രത്തലവന്മാരുടെ 26-ാമത് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ചരിത്രപരമായ നാലു നിർദ്ദേശങ്ങളടങ്ങിയ നയരേഖ അവതരിപ്പിച്ചു. ശീതയുദ്ധകാലത്തെ കടുത്ത പാഠങ്ങളും ഭീകരതയടക്കമുള്ള തിന്മകളും നേരിട്ട പ്രാദേശിക ജനസമൂഹത്തിന്റെ സമാധാനാഭിലാഷത്തിൽ നിന്നാണ് എസ്‌സിഒ രൂപംകൊണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഭൂമിശാസ്ത്രപരമായും ജനസംഖ്യാടിസ്ഥാനത്തിലും ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക സഖ്യത്തിന്റെ കരുത്ത് ‘ഷാങ്ഹായ് സ്പിരിറ്റ്' ആണെന്ന് ഷി വ്യക്തമാക്കി. ചേരിചേരാതെയും മൂന്നാംകക്ഷികളെ ലക്ഷ്യമിടാതെയും മുന്നോട്ടുപോകാൻ എസ്‌സിഒയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. ബഹുപക്ഷീയതയും ഏകപക്ഷീയതയും തമ്മിലുള്ള പോരാട്ടം ശക്തമാകുമ്പോൾ, യുദ്ധത്തിന്റെ കരിനിഴൽ ലോകത്തെ വേട്ടയാടുന്നു. ഈ ചരിത്രസന്ധിയിൽ മനുഷ്യരാശിയുടെ പുരോഗതിക്കായി എസ്‌സിഒ ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഷി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ളവൻ ഉച്ചകോടിയൽ പങ്കെടുത്തു.
റഷ്യൻ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഇറാൻ
ബിഷ്‌കെക് : യുഎസ്–-ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണങ്ങൾക്കും ഉപരോധങ്ങൾക്കുമെതിരെ റഷ്യ നൽകിയ വിട്ടുവീഴ്ചയില്ലാത്ത പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ. കിർഗിസ്ഥാനിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ കൂടിക്കാഴ്‌ച നടത്തി. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനുമേൽ അടിച്ചേൽപ്പിച്ച യുദ്ധകാലത്തും, ഐക്യരാഷ്ട്രസഭയിലടക്കം ഏകപക്ഷീയമായി ഉപരോധങ്ങൾ പ്രഖ്യാപിച്ചപ്പോഴും റഷ്യ ഉയർത്തിയ ശക്തമായ നിലപാടുകളെ ഇറാൻ ഏറെ വിലമതിക്കുന്നുവെന്ന് പെസെഷ്‌ക്യൻ പറഞ്ഞു. ഇറാന് എല്ലാവിധ പിന്തുണയും തുടരുമെന്ന് പുടിൻ ആവർത്തിച്ചു പ്രഖ്യാപിച്ചു.










0 comments