ad
Deshabhimani

റഷ്യയുടെ എണ്ണ ടാങ്കർ പിടിച്ചെടുത്ത് ബ്രിട്ടീഷ് സേന: ഇംഗ്ലീഷ് ചാനലിൽ അപ്രതീക്ഷിത നടപടി

Ship

ബ്രിട്ടീഷ് സേന പിടിച്ചെടുത്ത ഷാഡോ ഫ്ലീറ്റ്' എണ്ണ ടാങ്കർ|Photo: Reuters

വെബ് ഡെസ്ക്

Published on Jun 14, 2026, 01:21 PM | 1 min read

ലണ്ടൻ : ബ്രിട്ടീഷ് സായുധ സേന ഇംഗ്ലീഷ് ചാനലിൽ വെച്ച് റഷ്യയുടെ 'ഷാഡോ ഫ്ലീറ്റ്' എണ്ണ ടാങ്കർ പിടിച്ചെടുത്തതായി പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ നടന്ന ആറ് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് നടപടി പൂർത്തിയാക്കിയത്. റോയൽ മറൈൻ കമാൻഡോകളും നാഷണൽ ക്രൈം ഏജൻസിയിലെ പ്രത്യേക ഉദ്യോഗസ്ഥരും ചേർന്നാണ് 'സ്‌മിർട്ടോസ്' എന്ന് പേരുള്ള ഈ ടാങ്കറിൽ കയറി പരിശോധന നടത്തിയത്. ഈ ദൗത്യത്തിന് റോയൽ എയർഫോഴ്സും രണ്ട് നാവികസേന കപ്പലുകളായ എച്ച്എംഎസ് സതർലാൻഡ് എച്ച്എംഎസ് ലെഡ്ബറി എന്നിവരും പിന്തുണ നൽകി.


അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് റഷ്യൻ എണ്ണ കൊണ്ടുപോകുന്ന 700ലധികം കപ്പലുകൾ അടങ്ങുന്ന ഷാഡോ ഫ്ലീറ്റിൽ ഉൾപ്പെട്ടതാണ് ഈ ടാങ്കർ. റഷ്യയുടെ എണ്ണക്കടത്തിൽ 75 ശതമാനവും ഇത്തരം കപ്പലുകൾ വഴിയാണെന്നാണ് പ്രതിരോധ മന്ത്രാലയം നൽകുന്ന വിവരം. ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് ആവശ്യമായ പണം ലഭിക്കുന്നത് ഇത്തരം കപ്പലുകൾ വഴിയാണെന്നും, റഷ്യയുടെ യുദ്ധയന്ത്രത്തിന് പണം നൽകുന്നവരെ ഒളിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ വ്യക്തമാക്കി. മാർച്ച് മാസം മുതൽ ഉപരോധിക്കപ്പെട്ട കപ്പലുകൾ ബ്രിട്ടീഷ് തീരത്തുകൂടി കടന്നുപോകുമ്പോൾ പരിശോധന നടത്താൻ ബ്രിട്ടീഷ് സൈന്യത്തിന് അധികാരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


നിലവിൽ ബ്രിട്ടന്റെ നിരീക്ഷണത്തിൽ ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്താണ് ഈ കപ്പലുള്ളത്. കാമറൂൺ പതാകയണിഞ്ഞാണ് കപ്പൽ സർവീസ് നടത്തിയിരുന്നത്. റഷ്യൻ എണ്ണയെ ആശ്രയിക്കുന്നതും അത് വിതരണം ചെയ്യുന്നതുമായ കപ്പലുകൾക്ക് ബ്രിട്ടീഷ് തുറമുഖങ്ങളിൽ പ്രവേശനമില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷ് കമ്പനികൾക്ക് ഇത്തരം കപ്പലുകൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാനും അനുവാദമില്ല. സമാനമായ ഒരു നടപടി ജൂൺ ഒന്നിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലും ബ്രിട്ടന്റെ സഹായത്തോടെ നടന്നിരുന്നു. റഷ്യയുടെ വരുമാന സ്രോതസ്സ് തടയുക എന്ന ലക്ഷ്യത്തോടെയുള്ള ശക്തമായ നടപടികളാണ് ബ്രിട്ടൻ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home