വനിതാ ട്വന്റി 20 ലോകകപ്പ്; ഫുട്ബോൾ ലോകകപ്പ് ആവേശത്തിനിടയിലും റെക്കോർഡ് ടിക്കറ്റ് വില്പനയുമായി ഐസിസി

Photo Credit:ICC
ലണ്ടൻ: വടക്കേ അമേരിക്കയിൽ ഫുട്ബോൾ ലോകകപ്പ് ആവേശം കൊടുമുടിയിൽ നിൽക്കുമ്പോഴും, ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിന് അത് വലിയ വെല്ലുവിളിയാവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് സഞ്ജോഗ് ഗുപ്ത വ്യക്തമാക്കി.
ഫുട്ബോൾ ടൂർണമെന്റിന്റെ നിഴലിലൊതുങ്ങാതെ, തനതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറാൻ ഈ വനിതാ ക്രിക്കറ്റ് ലോകവേദിക്ക് സാധിക്കുമെന്ന് ബിബിസിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച എഡ്ജ്ബാസ്റ്റണിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തകർത്തുവിട്ടുകൊണ്ട് ആതിഥേയരായ ഇംഗ്ലണ്ട് മിന്നുന്ന തുടക്കമാണ് കുറിച്ചത്. 14,865 കാണികളാണ് ഈ ആവേശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്.
2022-ലും 2025-ലും ഇംഗ്ലണ്ടിന്റെ വനിതാ ഫുട്ബോൾ, റഗ്ബി ടീമുകൾ (ലയണസസ്, റെഡ് റോസസ്) രാജ്യത്ത് സൃഷ്ടിച്ചതിന് സമാനമായ കായിക തരംഗം ഈ ക്രിക്കറ്റ് ലോകകപ്പും ഉണ്ടാക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
എന്നാൽ, അതേസമയം തന്നെ വടക്കേ അമേരിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിലേക്ക് കായികപ്രേമികളുടെ ശ്രദ്ധ തിരിയുന്നത് ഇംഗ്ലണ്ടിലെ ടൂർണമെന്റിന് ചെറിയൊരു വെല്ലുവിളി ഉയർത്തുന്നുമുണ്ട്.
യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ഫിഫ പുരുഷ ലോകകപ്പിന്റെ സംപ്രേക്ഷണ സമയം ഇംഗ്ലണ്ടിലും വെയിൽസിലും നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് സഞ്ജോഗ് ഗുപ്ത ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ നിലവിലെ ടിക്കറ്റ് വില്പനയെ ഇത് ഒട്ടും ബാധിച്ചിട്ടില്ലെന്നും മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായ ടിക്കറ്റ് വില്പനയാണ് ടൂർണമെന്റിലുടനീളം ദൃശ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ ഫുട്ബോളിന്റെ നിഴലിൽ പെടാത്ത മികച്ചൊരു ടൂർണമെന്റായി ഇത് മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2,20,000 ടിക്കറ്റുകളാണ് ഇതിനകം വിറ്റുപോയത്, ഇത് ഒരു വനിതാ ട്വന്റി 20 ലോകകപ്പിലെ എക്കാലത്തെയും റെക്കോർഡ് വില്പനയാണ്. ഈ സംഖ്യ 3,00,000 ലേക്ക് എത്തിക്കാനാണ് ഐസിസി ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിച്ചാൽ 2020-ൽ ഓസ്‌ട്രേലിയയിൽ നടന്ന ലോകകപ്പിലെ ആകെ കാണികളുടെ എണ്ണത്തിന്റെ ഇരട്ടിയോളമാകും ഇത്.
വെള്ളിയാഴ്ച ബർമിംഗ്ഹാമിൽ നല്ല രീതിയിൽ കാണികൾ എത്തിയെങ്കിലും എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയം പൂർണ്ണമായും നിറഞ്ഞിരുന്നില്ല. ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന അയർലൻഡ്-സ്കോട്ട്‌ലൻഡ്, ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരങ്ങൾ കാണാൻ 7,543 പേരാണ് എത്തിയത്.
2017-ൽ ഇംഗ്ലണ്ടിൽ നടന്ന 50 ഓവർ വനിതാ ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ യുകെയുടെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗാലറിയിലെ സീറ്റുകൾ പൂർണ്ണമായി നിറയ്ക്കുക എന്നത് സംഘാടകർക്ക് വലിയൊരു ദൗത്യമാണ്.
ഇന്ന് എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇന്ത്യ - പാകിസ്താൻ മഹാപോരാട്ടത്തിനും ഇംഗ്ലണ്ടിന്റെ മറ്റ് ചില മത്സരങ്ങൾക്കും ഭൂരിഭാഗം ഇതര മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്.
ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനായി ഡാനി വ്യാറ്റ്-ഹോഡ്ജ് പുറത്താകാതെ നേടിയ 105 റൺസിന്റെ (87 റൺസ് ജയം) മിന്നുന്ന പ്രകടനം വരും ദിവസങ്ങളിൽ കൂടുതൽ കാണികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
മത്സരത്തിലെ അന്തരീക്ഷം അതിശയകരമായിരുന്നുവെന്നും ഗാലറിയുടെ ആവേശം തനിക്ക് രോമാഞ്ചമുണ്ടാക്കിയെന്നും ഡാനി വ്യാറ്റ്-ഹോഡ്ജ് മത്സരശേഷം പ്രതികരിച്ചു. ടെലിവിഷനിൽ കളി കണ്ടവർ തങ്ങളെ നേരിട്ട് കാണാൻ വരും ദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.










0 comments