രണ്ടുദിവസത്തെ ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

മോസ്കോ: രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയെ പരാജയപ്പെടുത്തിയതിന്റെ 81-ാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉക്രെയിനെതിരെ ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അവധി ദിനമാണിത്. ശനിയാഴ്ച നടക്കുന്ന വിജയദിനാഘോഷങ്ങൾ (Victory Day) സമാധാനപരമായി നടത്തുന്നതിനാണ് ഈ തീരുമാനം. യുക്രെയ്നും ഇത് പിന്തുടരുമെന്ന് റഷ്യ പ്രത്യാശ പ്രകടിപ്പിച്ചു.
ആഘോഷങ്ങൾ തടസ്സപ്പെടുത്താൻ യുക്രെയ്ൻ ശ്രമിച്ചാൽ കിയേവിനു നേരെ ശക്തമായ മിസൈൽ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. യുക്രെയ്നിന്റെ ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ, മോസ്കോയിലെ റെഡ് സ്ക്വയറിൽ നടക്കുന്ന സൈനിക പരേഡിൽ ഇത്തവണ ടാങ്കുകളും മറ്റ് വലിയ സൈനിക ഉപകരണങ്ങളും ഉണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു മാറ്റം. രണ്ടാം ലോകമഹായുദ്ധത്തിൽ 2.7 കോടി ജനങ്ങളെ നഷ്ടപ്പെട്ട സോവിയറ്റ് യൂണിയന്റെ ത്യാഗത്തെ സ്മരിക്കുന്ന ദിവസമാണ്.

റഷ്യക്കുള്ളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അടക്കമുള്ള പ്രമുഖ നേതാക്കൾ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പുടിൻ നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ യുക്രെയ്ൻ ഔദ്യോഗികമായി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.










0 comments