print edition യുഎസിനെതിരെ യോജിച്ച് നീങ്ങാൻ റഷ്യ, ചൈന

മോസ്‌കോ/ ബീജിങ്: അമേരിക്കയുടെ ആധിപത്യശ്രമങ്ങളാൽ ആഗോളരംഗം കാട്ടുനീതിയിലേക്ക് മടങ്ങുന്നതിനെതിരെ യോജിച്ചപോരാട്ടത്തിനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും.
അമേരിക്കയുടെ ഏകാധിപത്യ പ്രവണതകൾക്കെതിരെ കൈകോർക്കുമെന്നും ഇരുനേതാക്കളും രണ്ടാം ദിവസവും നടത്തിയ ചർച്ചയിലും ആവർത്തിച്ചു. ആഗോള തലത്തിൽ "സ്ഥിരതയാർന്ന പങ്ക്’ വഹിക്കുന്നതിനായി റഷ്യയും ചൈനയും "സ്വതന്ത്രവും പരമാധികാരവുമുള്ള" വിദേശനയം പിന്തുടരുമെന്ന് പുടിൻ പ്രഖ്യാപിച്ചു.
1750 കോടി ഡോളർ ചെലവഴിച്ച് അമേരിക്ക പശ്ചാത്യശക്തികൾക്കായി നിർമിക്കാനൊരുങ്ങുന്ന മിസൈൽ കവചം ‘ഗോൾഡൻ ഡോം’ നിലവിലുള്ള അന്താരാഷ്‌ട്ര സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. മേഖലയിൽ അനാരോഗ്യകരമായ ആയുധപ്പന്തയത്തിന് ഇത് വഴിവയ്‌ക്കും.
ആയുധ നിയന്ത്രണ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള റഷ്യൻ നിർദേശം ട്രംപ് തള്ളിയതിനെയും ഇരുനേതാക്കളും വിമർശിച്ചു.
വ്യാപാരം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ആണവ സുരക്ഷ എന്നിവ ഉൾപ്പെടെ 40 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. സൈനിക മേഖലയിൽ സഹകരണം ഉറപ്പാക്കും. തായ്‌വാൻ വിഷയത്തിൽ റഷ്യ ചൈനയ്‌ക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചു.










0 comments