ഖത്തർ ഗ്യാസ് പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

അർജുൻ കളരിയുള്ളതിൽ
കോഴിക്കോട്: ഖത്തറിലെ വ്യാവസായിക മേഖലയായ റാസ് ലഫാനിലെ ബാര്‍സാന്‍ ഗ്യാസ് വിതരണ പ്ലാന്റില്‍ ഞായർ രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. നാദാപുരം പുറമേരി സ്വദേശി അർജുൻ കളരിയുള്ളതിൽ (30) ആണ് മരിച്ചത്. കളരിയുള്ളതിൽ ബാബുവിന്റെ ( ടൈലർ) മകനാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ മേൽ നോട്ടത്തിൽ വഹിച്ച് വരികയാണ്. അപകടത്തിൽ മരിച്ച 12 ഇന്ത്യക്കാരില്‍ മറ്റുള്ളവര്‍ തമിഴ്നാട്, ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് സ്വദേശികളാണ്.
സാങ്കേതിക തകരാറാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് ഔദ്യോഗിക വിവരം. സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 66 പേര്‍ക്ക് പരിക്കേറ്റു. യുഎസ്– ഇറാന്‍ ആക്രമണത്തിനിടെ കഴിഞ്ഞ മാര്‍ച്ച് രണ്ടിന് റാസ് ലഫാന്‍ പ്ലാന്റിന് നേരെ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ആക്രമണങ്ങളില്‍ വന്‍ നാശനഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് ഖത്തര്‍ താല്‍ക്കാലികമായി ഗ്യാസ് ഉൽപാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ദോഹയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ആഭ്യന്തര ഗ്യാസ് വിതരണകേന്ദ്രമാണ് ബാര്‍സാന്‍ പ്ലാന്റ്. ഞായർ രാത്രിയോടെയാണ് തീപിടിത്തവും തുടര്‍ന്ന് വന്‍ സ്‌ഫോടനവും ഉണ്ടായത്. അപകടകരമായ വാതകച്ചോര്‍ച്ചയോ പരിസ്ഥിതി മലിനീകരണ ഭീഷണിയോ ഇല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ ആകാശത്തേക്ക് ഉയര്‍ന്ന തീജ്വാലകളും പുകപടലങ്ങളും 20 കിലോമീറ്റര്‍ അകലെ വരെ ദൃശ്യമായിരുന്നു.










0 comments