തലസ്ഥാനത്ത് ജലക്ഷാമം രൂക്ഷം; 13 വാർഡുകൾ വെള്ളമില്ല: തിരിഞ്ഞുനോക്കാതെ കോർപറേഷൻ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ ജലക്ഷാമം അതീവ രൂക്ഷമാകുന്നു. കോട്ടയ്ക്കകം ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ കടുത്ത ദുരിതം അനുഭവിക്കുന്നതായി കാണിച്ച് നടനും സംരംഭകനുമായ വെങ്കിടേഷ് വി പി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചു. കോട്ടയ്ക്കകം വാർഡിൽ കഴിഞ്ഞ അഞ്ച് ദിവസമായി ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ വീഡിയോയിൽ പറയുന്നു. നഗരസഭയുടെ കുടിവെള്ള വിതരണവും പൂർണ്ണമായി തടസപ്പെട്ടതായാണ് പരാതി.
കിണറുകളോ കുഴൽക്കിണറുകളോ ഇല്ലാത്തതിനാൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾ പൂർണ്ണമായും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്കായി ജലം കുറച്ചെങ്കിലും സംഭരിച്ചിരിക്കുന്ന അയൽവീടുകളിൽ നിന്ന് വെള്ളം കടം വാങ്ങേണ്ട അവസ്ഥയിലാണ് ഇവർ. ജലം ലഭ്യമല്ലാത്തതിനാൽ ആർത്തവ സമയങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾ വലിയ രീതിയിലുള്ള ആരോഗ്യ-ശുചിത്വ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
തിരുവനന്തപുരത്തെ ദുരിതം കാണിച്ച് വെങ്കിടേഷ് പങ്കുവച്ച വീഡിയോ
ജലക്ഷാമം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളെ പലതവണ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കോട്ടയ്ക്കകത്തിന് പുറമെ മണക്കാട്, ശ്രീവരാഹം, പടിഞ്ഞാറേക്കോട്ട, പടിഞ്ഞാറേ നട, ശ്രീകണ്ഠേശ്വരം, വള്ളക്കടവ്, കമലേശ്വരം തുടങ്ങി 13 വാർഡുകളിലാണ് നിലവിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. ഇതിൽ ചിലയിടങ്ങളിൽ നേരിയ തോതിൽ ജലവിതരണമുണ്ടെങ്കിലും അതും നാൾക്കുനാൾ കുറഞ്ഞുവരികയാണെന്ന് ജനങ്ങൾ പറയുന്നു.
പൈപ്പ് തുറന്നാല്‍ കാറ്റിന്റെ മുഴക്കംമാത്രാണ് കേൾക്കാനുള്ളതെന്നും നാട്ടുകാർ പറഞ്ഞു. പ്രശ്നം കണ്ടെത്താൻ ജല അതോറിറ്റിക്കും കഴിയുന്നില്ല. ടാങ്കർ ലോറികളിൽ പ്രദേശങ്ങളിൽ വെള്ളമെത്തിക്കാനുള്ള ഇടപെടൽ കോര്‍പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആറ് മാസമായി നഗരം നേരിടുന്ന പ്രതിസന്ധിക്ക് അവശ്യമഴ ലഭിച്ചിട്ടും പരിഹരിക്കാൻ കഴിയാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.










0 comments