കോംഗോയിൽ എബോള വ്യാപിക്കുന്നു; രോഗബാധിതർ 1000 കടന്നു, 250 മരണം

photo credit: AFP
ബുനിയ : കിഴക്കൻ കോംഗോയിൽ എബോള രോഗികളുടെ എണ്ണം 1000 കടന്നതായി അധികൃതർ. 1,003 കേസുകൾ സ്ഥിരീകരിച്ചതായും 254 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. രോഗബാധിതരുമായി സമ്പർക്കത്തിലായ മുപ്പതിനായിരത്തിലധികം ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മെയ് 15നാണ് ഇറ്റൂരി പ്രവിശ്യയിൽ എബോള പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇതിൽ 100 രോഗമുക്തരായതായി കോംഗോ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
വാക്സിനുകളോ ചികിത്സയോ ഇല്ലാത്ത അപൂർവമായ ബുണ്ടിബുഗ്യോ വൈറസാണ് എബോള വ്യാപനത്തിനു കാരണം. സമ്പർക്കത്തിലേർപ്പെട്ടവരെ തിരിച്ചറിയാൻ കഴിയാത്തതിനാൽ കൂടുതൽ കേസുകൾ ഉണ്ടാകാമെന്നും വ്യാപനം ഇനിയും വർധിച്ചേക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ആഭ്യന്തര യുദ്ധവും വിമത ആക്രമണങ്ങളും കാരണം ആരോഗ്യപ്രവർത്തകർക്ക് പല ഗ്രാമങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കുന്നില്ല. ഇത് രോഗവ്യാപനം തടയുന്നതിന് തടസമായി. ഇറ്റൂരിയിൽ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ആക്രമണം കാരണം നിരവധി ഗ്രാമങ്ങളിലേക്ക് ആരോഗ്യപ്രവർത്തകർക്ക് കടന്നുചെല്ലാനായിട്ടില്ല. നിരവധി ജനങ്ങൾ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു. നിരവധി പേർ പ്രദേശത്തു നിന്ന് പലായനം ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പുകളിലേക്ക് രോഗം പടർന്നാൽ വലിയ ദുരന്തത്തിന് കാരണമാകുമെന്ന് യുഎൻ അഭയാർഥി ഏജൻസി ആശങ്ക പ്രകടിപ്പിച്ചു.
പൊട്ടിപ്പുറപ്പെട്ട് ഒരു മാസത്തിലേറെയായിട്ടും രോഗവ്യാപനം തടയാനായിട്ടില്ല. ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയയിലുള്ള കിഗോൺസെ ഡിസ്‌പ്ലേസ്‌മെന്റ് ക്യാമ്പിൽ, കഴിഞ്ഞയാഴ്ച 10 പേർ മരിച്ചതായി ക്യാമ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പറഞ്ഞു. എബോള കാരണമാണോ മരണമെന്ന് വ്യക്തമല്ല. മരണകാരണം എബോളയാണെങ്കിൽ 20,000 ത്തിലധികം പേർ താമസിക്കുന്ന ക്യാമ്പിൽ രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. കോംഗോയിൽ എബോള സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന 320,000ത്തിലധികം അഭയാർഥികൾ ഉൾപ്പെടെ 2 ദശലക്ഷം ആളുകളെങ്കിലും അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടതായി യുഎൻ അഭയാർഥി ഏജൻസി അറിയിച്ചു.










0 comments