വീട്ടിൽ ദമ്പതികളും മകളും വെട്ടേറ്റുമരിച്ച നിലയിൽ; മൂത്തമകളുടെ ലിവ്-ഇൻ പങ്കാളിക്കായി തിരച്ചിൽ

ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും കുത്തേറ്റാണ് കൊല്ലപ്പെട്ടത്. മൂത്ത മകൾ ശ്വേതയും കാമുകൻ കെന്നത്തും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഇരുവരും ലിവ്-ഇൻ ബന്ധത്തിലാണെന്ന് റിപ്പോർട്ടുണ്ട്. പ്രതികൾ ഒളിവിലാണ്.
കെന്നത്തുമായുള്ള ബന്ധത്തെ ശ്വേതയുടെ മാതാപിതാക്കൾ എതിർത്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈ എതിർപ്പായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീഗെഹള്ളിയിലെ ധമാനിക് ലേഔട്ടിലുള്ള സായ് ഗ്രീൻ അപ്പാർട്ട്മെന്റിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾ നടന്നത്.
കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നും ശ്വേതയും കെന്നത്തും ഒരുമിച്ച് പ്രവർത്തിച്ചതാണോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു. കെആർ പുരം പോലീസ് സംഭവസ്ഥലം പരിശോധിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഈസ്റ്റ് പോയിന്റ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.









0 comments