യുഡിഎഫ് ധവള പത്രവും ബജറ്റും കേരളത്തെ പിന്നോട്ട് നടത്തും: പിണറായി വിജയൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രവും ആദ്യ ബജറ്റും കേരളത്തെ പിന്നോട്ട് നടത്താൻ തയ്യാറെടുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എ കെ ജി പഠന ഗവേഷണ കേന്ദ്രം സെമിനാർ സംഘടിപ്പിച്ച ‘നിയോ ലിബറൽ അജണ്ടകളുടെ തിരിച്ചുവരവ് – യുഡിഎഫ് ധവളപത്രവും ബജറ്റും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ അവരുടെ വർഗപക്ഷപാതിത്വം വ്യക്തമാക്കി. നവ ലിബറൽ പണിപ്പുരയിൽ രൂപപ്പെടുത്തിയ ഒന്നാണ് അവർ അവതരിപ്പിച്ച ധവളപത്രം. ഇതിനെ പിൻപറ്റിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഇത് യുഡിഎഫ് സർക്കാരിന്റെ നയം എന്താണെന്ന് വ്യക്തമാക്കുന്നു. കേരളത്തിന്റെ പൊതുസ്വത്ത് സ്വകാര്യ മൂലധനത്തിന് തീറെഴുതാനുള്ള കുറിപ്പടികളായി ധവളപത്രവും ബജറ്റും മാറി.
ലോകത്തിന് മുന്നിൽ തന്നെ ചില മേഖലകളിൽ കേരളം മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ആരോഗ്യവും വിദ്യാഭ്യാസവും തുടങ്ങിയ സാമൂഹ്യമേഖലകളിൽ കേരളം ലോകത്തിന് മുന്നിൽ മാതൃകയാണ്. അത്തരം മേഖലകളിൽ സർക്കാർ നടത്തിയ മുതൽമുടക്കും അതിലൂടെ കൈവരിച്ച ജനക്ഷേമവുമാണ് അത്തരമൊരു അവസ്ഥ സൃഷ്ടിച്ചത്. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ പൊതുസംവിധാനം വലിയ പങ്കുവഹിച്ചു. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവുമെല്ലാം സാമൂഹ്യനീതിയിൽ അതിഷ്ടിതമായ വികസന കാഴ്ചപാടാണ് മുന്നോട്ട് വച്ചത്. എന്നാൽ യുഡിഎഫ് മുന്നോട്ട് വെക്കുന്ന നയം ഇതിൽ നിന്നെല്ലാമുള്ള തിരിച്ചുപോക്കാണ്.
കേരളത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് സ്ഥാപിക്കാനാണ് യുഡിഎഫ് ശ്രമം. ധനകാര്യ ഞെരുക്കവും സാമ്പത്തിക പ്രതിസന്ധിയും ഒന്നായി കാണുന്ന നില പ്രത്യേക അജണ്ടയുടെ ഭാഗമാണ്. രണ്ടും രണ്ടാണെന്ന് സൗകര്യപൂർവ്വം മറച്ച് വെക്കുകയാണ്. ധനകാര്യ ഞെരുക്കം വസ്തുതാണ്. അതിന് ഇടയാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്. കേന്ദ്ര നയങ്ങൾ തുറന്ന് കാണിച്ച് വിമർശിക്കണം. അത്തരമൊരു സമീപനം യുഡിഎഫ് സ്വീകരിക്കുന്നില്ല. കേന്ദ്രത്തെ വെള്ളപൂശാനാണ് ശ്രമിക്കുന്നത്. കേന്ദ്ര നയങ്ങൾ കേരളത്തെ എങ്ങനെയെല്ലാം ബാധിക്കുന്നെന്ന് പറയാതിരിക്കുന്നത് കേന്ദ്രത്തെ വെള്ളപൂശാനാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന പൊതുപ്രതീതി സൃഷ്ടിച്ച് സർക്കാരിൽ നിഷ്പിതമായ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമം.
ഖജനാവ് കാലിയാണെന്ന വ്യാജപ്രചാരണത്തിന് ന്യായീകരണം നിരത്താനാണ് ധവളപത്രം ശ്രമിക്കുന്നത്. രാജ്യത്തിന്റെ കടഭാരത്തിന്റെ കണക്കെടുത്ത് പരിശോധിച്ചാൽ ആദ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ കേരളത്തിന്റെ പേരില്ലെന്നും പിണറായി വിജയൻ പറഞ്ഞു.










0 comments