കുടിയേറ്റക്കാരുടെ നാടുകടത്തൽ; ട്രംപിനെ വിമർശിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. അമേരിക്കയിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിന്റെ കുടിയേറ്റനയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലുള്ളവരാണ് കുടിയേറുന്നത്. അങ്ങനെയുള്ള മനുഷ്യരുടെ അന്തസ്സിനും അഭിമാനത്തിനും വില കൽപ്പിക്കേണ്ടതുണ്ട്. കുടിയേറ്റക്കാരുടെ നാടുകടത്തൽ വാർത്തകൾ ശരിയാണെങ്കിൽ, അത് ഒരു വിപത്തായി പര്യവസാനിക്കുമെന്നും കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നും മാർപാപ്പ പറഞ്ഞു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലാണ് കാണാനിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏകദേശം 15 ലക്ഷം വ്യക്തികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 2024 നവംബറിൽ ഐസിഇ പുറത്തിറക്കിയ വിവരങ്ങളനുസരിച്ച് അമേരിക്കയിലുള്ള 15 ലക്ഷം ആളുകളിൽ 17,940 ഇന്ത്യക്കാരാണ്.
അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരിൽ 30,000 പേരെ ക്രൂരതകൾ കൊണ്ടു കുപ്രസിദ്ധിയാർജിച്ച ഗ്വാണ്ടാനാമോ ബേയിലേക്ക് മാറ്റാനുള്ള ഉത്തരവിൽ കഴിഞ്ഞ ദിവസം ട്രംപ് ഒപ്പിട്ടിരുന്നു. ഇവരെ പാർപ്പിക്കാനുള്ള സൗകര്യം ഗ്വാണ്ടാനാമോ ബേയിൽ ഒരുക്കാൻ പ്രതിരോധ, ആഭ്യന്തര സുരക്ഷാ കവുപ്പുകൾക്ക് നിർദേശം നൽകി. ഗ്വാണ്ടാനാമോ ബേയിലെ അമേരിക്കൻ സൈനിക താവളത്തിലെ അതിസുരക്ഷാ ജയിലുകളിൽ ഭീകരരടക്കമുള്ള കുറ്റവാളികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇവർ ഇരയാകാറുണ്ട്.










0 comments