കോൺക്ലേവിനൊരുങ്ങി വത്തിക്കാൻ: ബുധനാഴ്ച സിസ്‌റ്റെയ്‌ൻ ചാപ്പലിൽ കർദിനാൾമാരുടെ പ്രതിജ്ഞ


ഫാ. പോൾ സണ്ണി
Published on May 06, 2025, 11:05 PM | 1 min read
വത്തിക്കാൻ സിറ്റി: പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് മുന്നോടിയായി, ശുചീകരണ തൊഴിലാളികൾ, പാചകക്കാർ, ഡോക്ടർമാർ, നഴ്സുമാർ, ഡ്രൈവർമാർ, എലിവേറ്റർ ഓപ്പറേറ്റർമാർ തുടങ്ങി കർദിനാൾമാരെ സഹായിക്കുന്ന എല്ലാ ജീവനക്കാരും തിങ്കളാഴ്ച രഹസ്യ പ്രതിജ്ഞയെടുത്തു. ഈ പ്രതിജ്ഞ ലംഘിച്ചാൽ സഭയിൽ നിന്ന് പുറത്താക്കപ്പെടും. ഏകദേശം 100 പേർ പോളീൻ ചാപ്പലിൽ വെച്ച് പ്രതിജ്ഞയെടുത്തതായി വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി പറഞ്ഞു. വിവിധ ഭാഷകൾ സംസാരിക്കുന്ന കുമ്പസാരക്കാരും മറ്റ് വൈദികരും ഇതിൽ ഉൾപ്പെടുന്നു.
ബുധനാഴ്ച സിസ്‌റ്റെയ്‌ൻ ചാപ്പലിൽ കർദിനാൾമാർ തങ്ങളുടെ പ്രതിജ്ഞയെടുക്കും. അതിനുശേഷമായിരിക്കും ആദ്യ വോട്ട് രേഖപ്പെടുത്തുക. കോൺക്ലേവ് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് പറയാൻ സാധിക്കില്ല. സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയരുമ്പോഴാണ് പുതിയ പോപ്പിനെ തിരഞ്ഞെടുത്തുവെന്ന് മനസിലാക്കുന്നത്.
വോട്ട് ചെയ്യുന്ന 133 കർദ്ദിനാൾമാരിൽ 108 പേരെയും നിയമിച്ചത് ഫ്രാൻസിസ് പാപ്പയാണ്. കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാർ സാന്താ മാർത്താ അതിഥി മന്ദിരത്തിലാണ് താമസിക്കുക.. ഇവർക്ക് സഞ്ചരിക്കാനായി അടച്ചിട്ട വത്തിക്കാൻ മൈതാനത്തിനുള്ളിൽ മാത്രം സർവീസ് നടത്തുന്ന പ്രത്യേക ബസുകളുമുണ്ട്. വത്തിക്കാൻ മുൻ സ്‌റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാണ് കോൺക്ലേവിന്റെ അധ്യക്ഷൻ. ഉക്രയ്ൻ സ്വദേശിയായ 44 വയസ് മാത്രം പ്രായമുള്ള മൈക്കോള ബൈചോക്ക് ആണ് കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ. ഓസ്‌ട്രേലിയയിൽനിന്നുള്ള കർദിനാളാണ്.









0 comments