print edition ട്രംപിനെതിരെ പരോക്ഷ വിമർശനവുമായി മാർപാപ്പ

ഡൊണാൾഡ് ട്രംപ് (ഇടത്) ലിയോ പതിനാലാമൻ മാർപാപ്പ(വലത്)
കാമറൂൺ: ഒരുകൂട്ടം ഏകാധിപതികൾ ഭൂമിയെ യുദ്ധവും ചൂഷണവും കൈമുതലാക്കി നശിപ്പിക്കുകയാണ് ലിയോ പതിനാലാമൻ മാർപാപ്പ. വ്യാഴാഴ്‌ച കാമറൂണിലെ ബമേണ്ടയിൽ നടത്തിയ സമാധാന സന്ദേശത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ പരോക്ഷ വിമർശമുന്നയിച്ചത്. സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നെന്നും സമാധാന വക്താക്കൾ അനുഗ്രഹീതരാണെന്നും മാർപാപ്പ പറഞ്ഞു. ദെൈവത്തിന്റെയും മതത്തിന്റെയും പേരിൽ സൈനിക, സാന്പത്തിക, രാഷ്‌ട്രീയ നേട്ടങ്ങളുണ്ടാക്കുന്നവർ മതത്തെ ഇരുട്ടിലേക്കും അഴുക്കിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് ലോകത്തോട് അഭ്യർഥിച്ച ലിയോ പതിനാലാമൻ മാർപാപ്പയെ രൂക്ഷമായ ഭാഷയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അപഹസിച്ചിരുന്നു. സമാധാനത്തിനുവേണ്ടി ഇനിയും വാദിക്കുമെന്നും താൻ ട്രംപിനെ ഭയക്കുന്നില്ലെന്നും കഴിഞ്ഞദിവസം മാർപാപ്പ പ്രതികരിച്ചിരുന്നു.
യേശുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ട്രംപ്
യേശു ആശ്ലേഷിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ‘തീവ്ര ഇടതുപക്ഷ ഭ്രാന്തൻമാർക്ക് ഇൗ ചിത്രം ഇഷ്‌ട്ടപ്പെടാനിടയില്ല’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്രംപ് പങ്കുവച്ചത്. കഴിഞ്ഞയാഴ്‌ച ട്രംപ് സ്വയം യേശുക്രിസ്‌തുവായി ചിത്രീകരിക്കുന്ന എഐ ഫോട്ടോയും പോസ്റ്റുചെയ്‌തിരുന്നു. ഇത് വിവാദമായതോടെ നീക്കി. അതേസമയം, ട്രംപിനെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്തെത്തി. മതത്തെപ്പറ്റി സംസാരിക്കുന്പോൾ മാർപാപ്പ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വാൻസ് പറഞ്ഞു. ആയുധം കൈകളിലേന്തിയവരുടെയും ബോംബിടുന്നവരുടെയും ഒപ്പം ദൈവമുണ്ടാകില്ലെന്നുള്ള മാർപാപ്പയുടെ വാക്കുകളാണ് വാൻസിനെ ചൊടിപ്പിച്ചത്.










0 comments