ad
Deshabhimani

ഫിലിപ്പീൻസിൽ വീണ്ടും ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.7 തീവ്രത

Philipenes.jpg

ഫിലിപ്പീൻസിലെ ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾ

വെബ് ഡെസ്ക്

Published on Jun 26, 2026, 06:41 PM | 1 min read

മനില: ദക്ഷിണ ഫിലിപ്പീൻസിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.


മൂന്ന് ആഴ്ച മുൻപ് ഇതേ മേഖലയിലുണ്ടായ ഭൂചലനത്തിൽ എൺപതിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് പുതിയ ഭൂചലനമുണ്ടായത്.


പ്രാദേശിക സമയം രാത്രി 7:42-ഓടെയാണ് ഫിലിപ്പീൻസിനെ നടുക്കിയ ഭൂചലനം അനുഭവപ്പെട്ടത്. ദക്ഷിണ ദ്വീപായ മിന്ദനാവോയിലെ സരംഗാനി നഗരത്തിൽ നിന്ന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി ഭൂമിക്കടിയിൽ 65.7 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.


ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ആളപായമോ വലിയ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ദുരന്തത്തിന്റെ ആഘാതം അധികൃതർ വിലയിരുത്തിവരികയാണ്.


പസഫിക് സമുദ്രത്തിലെ അതീവ അഗ്നിപർവ്വത-ഭൂചലന സാധ്യതയുള്ള 'റിംഗ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പീൻസിൽ ഭൂചലനങ്ങൾ പതിവാണ്. രണ്ട് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വലിയ പ്രകൃതിദുരന്തമാണിത്.


വ്യാഴാഴ്ച വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനത്തിൽ നാനൂറിലധികം പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറ് സാൻ ഫിലിപ്പിക്ക് സമീപം 7.2 തീവ്രതയുള്ള ഭൂചലനമാണ് ആദ്യം ഉണ്ടായത്.


ഇതിന് തൊട്ടുപിന്നാലെ 40 സെക്കൻഡുകളുടെ വ്യത്യാസത്തിൽ യുമാരെ മേഖലയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ശക്തമായ ഭൂചലനവും അനുഭവപ്പെടുകയായിരുന്നു. വെനസ്വേല ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ലോകം മുക്തമാകുന്നതിന് മുൻപാണ് ഫിലിപ്പീൻസിലും ഭൂചലനമുണ്ടായിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home