ദുബായിൽ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി മിസൈൽ മുന്നറിയിപ്പ്; മിനിറ്റുകൾക്കകം 'ഓൾ ക്ലിയർ' സന്ദേശവുമായി അധികൃതർ

പ്രതീകാത്മക ചിത്രം
ദുബായ്: ദുബായിൽ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് മിസൈൽ ആക്രമണ മുന്നറിയിപ്പ് എത്തിയതോടെ കടുത്ത പരിഭ്രാന്തി പരന്നു. എന്നാൽ മിനിറ്റുകൾക്കകം അധികൃതർ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് 'ഓൾ ക്ലിയർ' സന്ദേശം പുറപ്പെടുവിക്കുകയും മുൻപ് ലഭിച്ച മുന്നറിയിപ്പ് അവഗണിക്കാൻ ജനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
എന്തുകൊണ്ടാണ് ഇത്തരമൊരു മിസൈൽ മുന്നറിയിപ്പ് സന്ദേശം പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിയതെന്നതിനെക്കുറിച്ച് യുഎഇ അധികൃതർ ഔദ്യോഗികമായി വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. സാങ്കേതിക തകരാറാണോ അതോ മറ്റ് സുരക്ഷാ കാരണങ്ങളാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.
അമേരിക്കയും ഇറാനും തമ്മിൽ ആഴ്ചകൾക്ക് മുൻപ് പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം മേഖലയിൽ സമാധാനം നിലനിൽക്കുന്നതിനിടെയാണ് ഈ അടിയന്തര മൊബൈൽ അലേർട്ട് വരുന്നത്. ഇത് നഗരവാസികളെയും വിദേശികളെയും ഒരുപോലെ പരിഭ്രാന്തരാക്കി.
ഒരു ദിവസം മുൻപാണ് ഒമാൻ തീരത്ത് വെച്ച് സിംഗപ്പൂർ പതാകയേന്തിയ 'എവർ ലവ്‌ലി' എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. മേഖലയിൽ കപ്പൽ ഗതാഗതത്തിന് നേരെ ആക്രമണങ്ങൾ വീണ്ടും ശക്തമാകുന്നതിനിടയിൽ ദുബായിൽ ഉയർന്ന മിസൈൽ ഭീതി പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭയം പടർത്താൻ ഇടയാക്കിയിരുന്നു. എങ്കിലും അധികൃതർ ഉടൻ തന്നെ സ്ഥിതിഗതികൾ ശാന്തമാക്കിയതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്.









0 comments