വെനിസ്വേലയിലെ ഇരട്ട ഭൂചലനം: മരണം 589; വിദേശരാജ്യങ്ങളിൽ നിന്ന് രക്ഷാസംഘങ്ങൾ എത്തി

ഭൂചലനത്തിൽ തകർന്ന കെട്ടിടം |Photo:Reuters
കരാക്കസ് : വെനിസ്വേലയിൽ ബുധനാഴ്ചയുണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ തകർന്നുപോയ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുന്നു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഇതുവരെ 589 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 2,980 പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് ആളുകൾ ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
ലാറ്റിനമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണ് വെനിസ്വേലയിൽ ഉണ്ടായത്. തലസ്ഥാനമായ കരാക്കസിന് 160 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് പ്രഭവകേന്ദ്രം.
ലഗ്വൈറ തീരദേശ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. നൂറിലധികം കെട്ടിടങ്ങൾ ഇവിടെ തകർന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി വിദേശ ടീമുകൾ എത്തിത്തുടങ്ങി.
മെക്സിക്കോ, എൽ സാൽവദോർ, സ്പെയിൻ, കൊളംബിയ, സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകരും അത്യാധുനിക ഉപകരണങ്ങളുമാണ് വെനിസ്വേലയിലെത്തിയത്. യുഎസ് സർക്കാർ 150 ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. സഹായമെത്തിക്കാൻ വാഷിംഗ്ടൺ ഉപരോധങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.
വർഷങ്ങളായുള്ള സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളിൽ കടുത്ത പ്രതിസന്ധിയിലായ വെനിസ്വേലയ്ക്ക് ഈ ദുരന്തം വലിയ ആഘാതമാണ് നൽകിയിരിക്കുന്നത്. കരാക്കസ് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തനം നിർത്തിവെച്ച് ദുരിതാശ്വാസ ക്യാമ്പായി മാറ്റി. രാജ്യത്തെ എണ്ണപ്പാടങ്ങൾക്ക് നാശനഷ്ടങ്ങളില്ലെന്ന് കമ്പനികൾ അറിയിച്ചു.









0 comments