തീവണ്ടി റാഞ്ചിയതിന് പിന്നിൽ ബലൂചി വിഘടനവാദം; യാത്രക്കാരുടെ ജീവൻവെച്ച് വിലപേശൽ

ക്വറ്റ: പാകിസ്ഥാനിൽ 400 ഓളം യാത്രക്കാരുമായി തീവണ്ടി തട്ടിയെടുത്ത ബലൂചിസ്ഥാൻ വിഘടനവാദികൾ വിലപേശൽ തുടങ്ങി. 48 മണിക്കൂറിനകം ബലൂചി രാഷ്ട്രീയ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്നാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്ന വിഘടനവാദി സംഘടനയുടെ മുന്നറിയിപ്പ്.
എന്നാൽ തീവണ്ടി റാഞ്ചിയ സംഘത്തിലെ 27 പേരെ വധിക്കുകയും 150 പേരെ മോചിപ്പിക്കയും ചെയ്തതായി റേഡിയോ പാകിസ്ഥാനെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ബന്ദികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയാല്‍ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ബി എൽ എ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പര്‍വതങ്ങളാൽ ചുറ്റപ്പെട്ട തുരങ്കത്തിനകത്താണ് ഇപ്പോഴും തീവണ്ടിയെന്നാണ് എ എഫ് പി റിപ്പോര്‍ട്ട്. ക്വറ്റയില്‍നിന്ന് കയറിയ സൈനികരും ട്രെയിനിലുണ്ടായിരുന്നതായി ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ടുചെയ്തു.
30 സൈനികരെ വധിച്ചതായി ബിഎൽഎ അവകാശപ്പെട്ടിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും തങ്ങൾ മോചിപ്പിക്കയായിരുന്നു എന്നാണ് വിശദീകരണം. ചൊവ്വാഴ്ചയാണ് റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ആക്രമിച്ച ശേഷം തീവണ്ടി ഒറ്റപ്പെട്ട തുരങ്കത്തിനകത്ത് നിശ്ചലമാക്കിയത്. മൊബൈൽ സിഗ്നലുകൾ ലഭിക്കാത്ത ഭൂവിഭാഗമാണ്.
ആക്രമണത്തിന് തെരഞ്ഞെടുത്തത് ഒറ്റപ്പെട്ട മേഖല
ക്വറ്റയിൽ നിന്നും 150 കിലോ മീറ്റർ അകലത്തിൽ മലകളാൽ ചുറ്റപ്പെട്ട മഷ്കാഫ് തുരങ്കത്തിലാണ് ആക്രമണം ഉണ്ടായത്. ബലൂചിസ്ഥാനിൽ നിന്നും പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസ്. ലോകോ പൈലറ്റും എട്ട് സുരക്ഷാ ഗാർഡുകളും റാഞ്ചികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്തയുണ്ട്. 30 സൈനികരെ കൊലപ്പെടുത്തയതായാണ് ബിഎൽഎ അവകാശപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തവും സംഘടന ഏറ്റെടുത്തിട്ടുണ്ട്.
പഞ്ചാബ് സിന്ദ് മേഖകളിൽ നിന്നും ബലൂചിസ്ഥാനിലേക്കുള്ള മുഴുവൻ റെയിൽ ഗതാഗതവും നിർത്തി വെച്ചിരിക്കയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് പുറപ്പെട്ട ജാഫർ എക്സ്പ്രസ് 1200 കിലോ മീറ്റർ സഞ്ചരിച്ചാണ് പെഷവാറിൽ എത്തേണ്ടിയിരുന്നത്. 30 മണിക്കൂർ സഞ്ചാര പാതയാണ്. ഇപ്പോൾ പ്രത്യേക തീവണ്ടി ഉപയോഗിച്ചാണ് രക്ഷപെട്ട യാത്രക്കാരെ മാറ്റിക്കൊണ്ടിരിക്കുന്നത്.
ആക്രമണം പതിവായി, വിഘടനവാദം ശക്തിപ്പെട്ടു
കഴിഞ്ഞ നവംബറിൽ ജാഫർ എക്സ്പ്രസിന് നേരെ ചാവേർ ആക്രമണം നടന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. 30 പേർ കൊല്ലപ്പെട്ട സംഭവത്തിലും ബിഎൽഎ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാകിസ്ഥാനിലെ ഏറ്റവും വലുതും വകസന പിന്നോക്കവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ.
ധാതു സമ്പന്നമായ ഈ മേഖലയിൽ വിവിധ താത്പര്യങ്ങൾ ഉയർന്നു വന്നു. ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രതിഷേധങ്ങൾ കനത്തത്. പത്തു വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. ഈ മേഖലയിൽ ചൈനീസ് നേതൃത്വത്തിൽ ആരംഭിച്ച ഗദ്വാർ തുറമുഖത്തും ബിഎൽഎ ആക്രമണം നടത്തിയിരുന്നു. ഈ മേഖലയിൽ കഴിഞ്ഞ വർഷം 150 ഓളം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
0 comments