പാകിസ്ഥാനിൽ പ്രക്ഷോഭം ആളിപ്പടരുന്നു; 24 മരണം, മൂന്ന് ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി

ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ നടന്ന പ്രക്ഷോഭം ചോരക്കളമായി. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 24 പേർ കൊല്ലപ്പെട്ടു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യത്തെ വിന്യസിക്കുകയും മൂന്ന് ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. വടക്കൻ പാകിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലാണ് സംഘർഷം അതിരൂക്ഷമായത്.
ഇവിടെ മാത്രം 13 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭകാരികൾ ഐക്യരാഷ്ട്രസഭയുടെ ഓഫീസുകൾക്ക് നേരെയും പൊലീസ് സ്റ്റേഷനുകൾക്കും നേരെയും ആക്രമണം നടത്തി. ഗിൽജിത്, സ്കർദു, ഷിഗാർ ജില്ലകളിൽ ബുധനാഴ്ച വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പിൽ 10 പേർ മരിക്കുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തലസ്ഥാനമായ ഇസ്ലാമാബാദിലും രണ്ട് പേർ കൊല്ലപ്പെട്ടു. സംഘർഷം പടരുന്ന സാഹചര്യത്തിൽ പാകിസ്ഥാനിലെ അമേരിക്കൻ എംബസിയുടെയും കോൺസുലേറ്റുകളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
വിസ അഭിമുഖങ്ങൾ റദ്ദാക്കിയതായും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും യുഎസ് അറിയിച്ചു.










0 comments