പാകിസ്ഥാനിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വിലക്ക്; പ്രക്ഷോഭങ്ങൾ വാർത്തയായതിന് പിന്നാലെ നടപടി

ഇസ്ലാമാബാദ്: അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാകിസ്ഥാൻ. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ വിലക്കി. പുതിയ നിയന്ത്രണം അനുസരിച്ച് പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെടെ ആരുംതന്നെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നീ മൂന്ന് നഗരങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക അനുമതി തേടേണ്ടതുണ്ട്.
ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നിലവിൽ 180 രാജ്യങ്ങളിൽ 153-ാം സ്ഥാനത്താണ് പാകിസ്ഥാൻ. പാകിസ്ഥാനിലെ വിവിധ ഭരണകൂടങ്ങൾ മുൻപും പ്രാദേശിക മാധ്യമങ്ങൾക്ക് മേൽ നിയന്ത്രണങ്ങളും സെൻസർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്കും അവിടെ ജോലി ചെയ്യുന്ന പാകിസ്ഥാനി മാധ്യമപ്രവർത്തകർക്കുംമേൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആദ്യമാണ്.
അതിർത്തിയിൽ പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ പെട്ടെന്ന് പ്രഖ്യാപിച്ചത്. മുസാഫറാബാദിൽ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും പ്രാദേശിക തെരഞ്ഞെടുപ്പ് ജനങ്ങൾ ബഹിഷ്കരിച്ചതിനെക്കുറിച്ചും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അൽ ജാസീറയുടെ വെബ്‌സൈറ്റ് പാകിസ്ഥാനിൽ തടഞ്ഞു. "മഞ്ഞ പത്രപ്രവർത്തനം" എന്നാണ് അൽജസീറയുടെ വാർത്തയെ പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയം ആക്ഷേപിച്ചത്.
പാകിസ്ഥാന്റെ പ്രത്യയശാസ്ത്രം, പരമാധികാരം, സുരക്ഷ അല്ലെങ്കിൽ പൊതുസമാധാനം എന്നിവയ്ക്ക് എതിരായ പ്രവൃത്തികളിൽ ഏർപ്പെട്ടാൽ മാധ്യമപ്രവർത്തകർക്ക് അവരുടെ അക്രഡിറ്റേഷൻ നഷ്ടപ്പെടാമെന്നും പുതിയ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ഈ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തപ്പെട്ടേക്കാമെന്ന് വിമർശനം ഉയരുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ മാധ്യമ സംഘടനകൾ കടുത്ത പ്രതിഷേധം അറിയിച്ചു.










0 comments