പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്, ഇന്ധനശേഖരം 20 ദിവസത്തേക്ക് മാത്രമെന്ന് പാക് മന്ത്രി

പാകിസ്ഥാനിൽ ഇന്ധനക്ഷാമം രൂക്ഷമായായതോടെ പെട്രോൾ പമ്പിൽ ക്യൂ നിൽക്കുന്നവർ
ഇസ്‌ലാമാബാദ്: ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനിൽ ജനജീവിതം കൂടുതൽ ദുസഹമാകുന്നു. പണപ്പെരുപ്പം നിയന്ത്രണാതീതമായതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചു.
പുതിയ വർധനവോടെ ഇന്ധനവില ലിറ്ററിന് 400 രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് അടുത്തു. പെട്രോളിന് ലിറ്ററിന് 6.51 രൂപ വർധിപ്പിച്ചതോടെ പുതുക്കിയ വില 399.86 രൂപയായി. ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 19.39 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില ലിറ്ററിന് 399.58 രൂപയിലെത്തി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവുമാണ് വില ഉയർത്താൻ കാരണമായി പാക് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇന്ധനവില വർധനവ് ഗതാഗത ചെലവ് കുത്തനെ കൂട്ടുന്നതോടെ പാകിസ്ഥാനിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയരും.
സാധാരണക്കാർക്ക് ഭക്ഷണം പോലും വാങ്ങാൻ കഴിയാത്ത വിധം പണപ്പെരുപ്പം ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവിൽ തന്നെ അവശ്യവസ്തുക്കൾക്കായി നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് ഇന്ധനവില വർധനവ് ഇരുട്ടടിയായി.
വിലക്കയറ്റത്തിന് പിന്നാലെ രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് രംഗത്തെത്തി. പാകിസ്ഥാൻ്റെ കൈവശമുള്ള എണ്ണശേഖരം ഇനി വെറും 20-21 ദിവസത്തേക്ക് മാത്രമേ തികയൂ എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. വിദേശനാണ്യ ശേഖരത്തിന്റെ കുറവ് മൂലം ഇന്ധനം ഇറക്കുമതി ചെയ്യാൻ സാധിക്കാത്തതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി.










0 comments