ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി നിരോധനം നീട്ടി പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല നിയന്ത്രണം വ്യാഴാഴ്ച അവസാനിക്കാനിരിക്കിയാണ് വിലക്ക് നീട്ടിയത്. 2025 ഏപ്രിൽ 24 മുതൽ പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാൽ പാകിസ്ഥാൻ ഈ ആരോപണം നിഷേധിക്കുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇരുരാജ്യങ്ങളും പരസ്പരം വിമാനക്കമ്പനികൾക്ക് തങ്ങളുടെ വ്യോമാതിർത്തി അടച്ചു.
പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിയുടെ പുതിയ അറിയിപ്പ് (NOTAM) പ്രകാരം, മെയ് 24 പുലർച്ചെ 5 വരെ ഈ നിരോധനം തുടരും. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ, പാട്ടത്തിനെടുത്തതോ ആയ എല്ലാ വാണിജ്യ, സൈനിക വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്. വ്യോമാതിർത്തി അടച്ചത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്.
ഇന്ത്യൻ നഗരങ്ങളിൽ നിന്നും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. പാകിസ്ഥാൻ വ്യോമാതിർത്തി ഒഴിവാക്കി ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നത് യാത്രാസമയവും ഇന്ധനച്ചെലവും വർദ്ധിപ്പിക്കുന്നു. മുൻകാലങ്ങളിലും സമാനമായ രീതിയിൽ ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തി അടച്ചിട്ടുണ്ട്. 1999-ലെ കാർഗിൽ യുദ്ധസമയത്തും 2019-ലെ പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഘട്ടത്തിലും ഇത്തരത്തിൽ വ്യോമാതിർത്തികൾ അടച്ചിട്ടിരുന്നു.










0 comments