പാകിസ്ഥാനിൽ സമാധാന റാലിക്കിടെ സ്ഫോടനം; 13 പേർ കൊല്ലപ്പെട്ടു

ചാവേർ സ്ഫോടനത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞ് സുരക്ഷ ശക്തമാക്കുന്നു | Photo Credit:AFP
ന്യൂഡൽഹി: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വാ പ്രവിശ്യയിൽ പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടന്ന സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സ്വാത് ജില്ലയിലെ ഒരു പട്ടണത്തിൽ സമാധാന റാലി നടന്നുകൊണ്ടിരിക്കെയായിരുന്നു സ്ഫോടനം. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ചാവേർ ആക്രമണമാകാമെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് അടുത്തിടെ മോശമായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രാദേശിക ഗോത്രസമിതിയായ സ്വാത് അമൻ ജിർഗയാണ് റാലി സംഘടിപ്പിച്ചത്. സമാധാനം ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടിയും നിരവധി പേർ റാലിയിൽ പങ്കെടുത്തു.
സ്ഫോടനത്തെ തുടർന്ന് രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. തുടർന്ന് പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാസേന പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചു.










0 comments