ഇറാൻ തുറമുഖങ്ങൾ തടയുമെന്ന് യുഎസ് പ്രഖ്യാപനം: പിന്നാലെ എണ്ണവില ഉയർന്നു

ന്യൂയോർക്ക്: ഇറാൻ തുറമുഖങ്ങൾക്കെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തിങ്കളാഴ്ച മുതൽ ഉപരോധം പ്രാബല്യത്തിൽ വരുമെന്ന യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ ഞായറാഴ്ച രാവിലെ തന്നെ യുഎസ് ക്രൂഡ് ഓയിൽ വില 8 ശതമാനം വർധിച്ച് ബാരലിന് 104.24 ഡോളറിലെത്തി.
സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രെന്റ് ക്രൂഡ് ഓയിൽ വില 7 ശതമാനം വർധിച്ച് 102.29 ഡോളറിലുമെത്തി. സമാധാന ചർച്ചകൾക്ക് മുന്നോടിയായി വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില 95.20 ഡോളറായി കുറഞ്ഞിരുന്നെങ്കിലും, പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ വില വീണ്ടും ഉയരാൻ കാരണമായി.
ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ നീക്കം നടത്തുന്നത്. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെനിന്ന് പുറത്തേക്കും പോകുന്ന എല്ലാ കപ്പലുകളെയും നിഷ്പക്ഷമായി തടയുമെന്ന് യുഎസ് വ്യക്തമാക്കി. എങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്കിടയിൽ മാത്രം സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ അനുമതിയുണ്ടാകും.
സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത് തുടങ്ങിയ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങൾ ആശ്രയിക്കുന്ന ഈ പാതയിലെ നിയന്ത്രണം ആഗോള വിപണിയെ വലിയ തോതിൽ ബാധിച്ചേക്കാം. വെടിനിർത്തലിന് ശേഷം ഗതാഗതം പരിമിതമാണെങ്കിലും 40ലധികം വാണിജ്യ കപ്പലുകൾ ഇതിനകം പാതയിലൂടെ കടന്നുപോയിട്ടുണ്ട്.











0 comments