ad
Deshabhimani

നൈജീരിയയിൽ സൈനിക താവളത്തിന് നേരെ ആക്രമണം; ആർമി ജനറലടക്കം നിരവധി പേർ കൊല്ലപ്പെട്ടു

nigeria attack

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Apr 10, 2026, 04:06 PM | 2 min read

അബുജ : വടക്കുകിഴക്കൻ നൈജീരിയയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആർമി ജനറലടക്കം നിരവധി സൈനികർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സൈനിക താവളം ആക്രമിക്കപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ബോർണോ സംസ്ഥാനത്തെ ബെനിഷെയ്ഖിലാണ് ആക്രമണം നടന്നതെന്ന് സൈനിക വക്താവ് മൈക്കൽ ഒനോജ ആ​ദ്യം പറഞ്ഞെങ്കിലും പിന്നീട് പ്രസ്താവന പിൻവലിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു.


29-ാം ടാസ്‌ക് ഫോഴ്‌സ് ബ്രിഗേഡിന്റെ കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഒസെനി ബ്രൈമയാണ് കൊല്ലപ്പെട്ടതെന്ന് ബെനിഷെയ്ഖ് സ്ഥിതി ചെയ്യുന്ന കാഗയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചെയർമാനായ സന്ന ലാവാൻ അജിമി പറഞ്ഞു. സൈനിക താവളങ്ങൾക്ക് നേരെ നടന്ന ഏറ്റവും പുതിയ ആക്രമണമാണിത്. എത്ര സൈനികർ കൊല്ലപ്പെട്ടുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ ഒരു പതിറ്റാണ്ടായി വടക്കൻ മേഖലയിൽ കലാപം നിലനിൽക്കുന്നു. തീവ്രവാദി ആക്രമണങ്ങളും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകുന്ന നിരവധി സായുധ സംഘങ്ങളും നൈജീരിയയിൽ സജീവമാണ്.


ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ളതും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ എന്നറിയപ്പെടുന്നതുമായ ബോക്കോ ഹറാമും അതിൽ നിന്ന് വേർപിരിഞ്ഞ വിഭാഗവുമാണ് പ്രദേശത്തെ പ്രധാനപ്പെട്ട ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ. നൈജർ റിപ്പബ്ലിക്കുമായി അതിർത്തി പങ്കിടുന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള കമ്മ്യൂണിറ്റികളിൽ ഐഎസുമായി ബന്ധമുള്ള ലകുരാവ ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. അയൽരാജ്യമായ സഹേൽ മേഖലയിൽ നിന്നുള്ള ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ കഴിഞ്ഞ വർഷം രാജ്യത്ത് ആക്രമണം നടത്തിയതും പ്രതിസന്ധി കൂടുതൽ വഷളായി.


തീവ്രവാദികളെ നേരിടുന്നതിൽ നൈജീരിയൻ സൈന്യത്തെ സഹായിക്കാൻ ഈ വർഷം ആദ്യം യുഎസ് 200 സൈനികരെയും ഡ്രോണുകളും നൈജീരിയയിലേക്ക് അയച്ചു. അമേരിക്കൻ സൈന്യം യുദ്ധത്തിൽ ഏർപ്പെടുകയോ നേരിട്ട് പ്രവർത്തിക്കുകയോ ചെയ്യില്ലെന്നും നൈജീരിയൻ സേനയ്ക്ക് പൂർണ്ണ കമാൻഡ് അധികാരം ഉണ്ടായിരിക്കുമെന്നുമാണ് യുഎസ് പറയുന്നത്.


നൈജീരിയയിലെ സുരക്ഷാ പ്രതിസന്ധിയിൽ ക്രിസ്ത്യാനികൾ ലക്ഷ്യം വയ്ക്കപ്പെടുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചതിനെത്തുടർന്ന് അംഗീകരിച്ച പുതിയ സുരക്ഷാ പങ്കാളിത്തത്തിന്റെ ഭാഗമാണ് സൈനിക വിന്യാസം. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം നൈജീരിയയിൽ ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. പൗരന്മാരെ സംരക്ഷിക്കാൻ സർക്കാർ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ജനങ്ങൾ ആരോപണം ഉന്നയിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home