നേപ്പാളിൽ മലവെള്ളപ്പാച്ചിൽ; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധിപേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഗ്രാമങ്ങൾ ഒലിച്ചുപോയതായി റിപ്പോർട്ട്. പർവ്വത പ്രദേശമായ രസുവ ജില്ലയിലെ സ്യാപ്രു ബെസി, തിമുരെ എന്നീ പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലും മഴയും മൂലം ജനങ്ങൾ ദുരിതത്തിലായിരിക്കുന്നത്.
ഗ്രാമങ്ങളും ജലവൈദ്യുത പദ്ധതി പ്രദേശങ്ങളും പൂർണമായും ഒലിച്ചുപോയതായാണ് വിവരം. ഭോതെ കോശി നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പൊലീസിനെയും സൈന്യത്തെയും മറ്റ് സേനകളെയും ദുരിതബാധിത പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്. ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയിലേക്കെത്തുന്ന ഭോതെ കോശി നദിയിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായിരിക്കുന്നത്.
കാണാതായവരുടെ വിവരങ്ങൾ ലഭ്യമല്ല. നിരവധിയാളുകൾക്ക് ജീവൻ നഷ്ടമായേക്കാമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഭോതെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 9 പേർ മരിക്കുകയും 24 പേരെ കാണാതാകുകയും ചെയ്തിരുന്നു.
കൂടാതെ നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന 'ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്' ഒലിച്ചുപോകുകയും ഇതിനെത്തുടർന്ന് മാസങ്ങളോളം പ്രദേശത്ത് ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.










0 comments