നീറ്റ് വിദ്യാർഥിനി മുറിയിൽ മരിച്ച നിലയിൽ; കോട്ടയിലെ എട്ടാമത്തെ ആത്മഹത്യ

പ്രതീകാത്മക ചിത്രം
കോട്ട (രാജസ്ഥാൻ): രാജ്യത്തെ പ്രധാന പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. മധ്യപ്രദേശ് സ്വദേശിനിയായ ഖുഷ്ബു പട്ടേലിനെ (20) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുൻഹാഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാൻഡ്മാർക്ക് സിറ്റിയിലെ വാടകമുറിയിലാണ് സംഭവം. ഈ വർഷം കോട്ടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന എട്ടാമത്തെ കോച്ചിംഗ് വിദ്യാർഥിയുടെ ആത്മഹത്യയാണിത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. കോട്ടയിൽ തന്നെ ജെഇഇ (JEE) പരിശീലനം നടത്തുന്ന ഖുഷ്ബുവിന്റെ അനിയത്തി ഖുഷി പട്ടേൽ ക്ലാസ് കഴിഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരെയും അയൽവാസികളെയും കൂട്ടി വാതിൽ തുറന്നു നോക്കിയപ്പോഴാണ് ഖുഷ്ബുവിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അനിൽ കുമാർ അറിയിച്ചു. എന്നാൽ മുൻവർഷത്തെ നീറ്റ് പരീക്ഷയിൽ 450 മാർക്ക് മാത്രമാണ് ലഭിച്ചതെന്നും ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു വിദ്യാർഥിനിയെന്നും പൊലീസ് വ്യക്തമാക്കുന്നു. കൂടാതെ, മാർഗ്ഗനിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ഫ്ലാറ്റിൽ ആന്റി-ഹാങ്ങിംഗ് ഉപകരണം (Anti-hanging device) ഘടിപ്പിച്ചിരുന്നില്ലെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മുത്തശ്ശന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









0 comments