മോദിയുടെ ‘കീഴടങ്ങൽ’ പ്രഖ്യാപിച്ച് ട്രംപ്

ന്യൂഡൽഹി: റഷ്യൻ ക്രൂഡോയിൽ നിർത്തുന്നതടക്കം അമേരിക്ക മുന്നോട്ടുവച്ച എല്ലാ ഉപാധികളും മോദി സർക്കാർ അംഗീകരിച്ചുവെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന് ദക്ഷിണ കൊറിയയിൽ ട്രംപ് നടത്തിയ വെളിപ്പെടുത്തൽ മോദി സർക്കാരിന്റെ ‘കീഴടങ്ങൽ’ പ്രഖ്യാപനമായി.
250 ശതമാനം തീരുവ ചുമത്തുമെന്ന തന്റെ ഭീഷണിയെ തുടർന്നാണ് പാകിസ്ഥാനുമായുള്ള വെടിനിർത്തലിന് മോദി തയ്യാറായതെന്നും ട്രംപ് ആവർത്തിച്ചു. റഷ്യൻ ക്രൂഡോയിൽ വാങ്ങരുത് എന്ന ഉപാധിയാണ് വ്യാപാര കരാറിന്റെ കാര്യത്തിൽ ട്രംപ് മുന്നോട്ടുവെച്ചത്. ഇൗ ഉപാധി മോദി സർക്കാർ പൂർണമായും അംഗീകരിച്ചതിന്റെ തെളിവാണ് ട്രംപിന്റെ പ്രഖ്യാപനം.
യുഎസിൽ നിന്ന് കൂടുതൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വാങ്ങുക, ആണവറിയാക്ടറുകൾ കൂടുതലായി വാങ്ങുക, അമേരിക്കൻ കാർഷികോൽപ്പന്നങ്ങൾക്കായി വിപണി തുറക്കുക, ഇന്ത്യയുമായുള്ള കച്ചവടത്തിൽ അമേരിക്കയ്‌ക്കുള്ള വ്യാപാര കമ്മി പരമാവധി കുറയ്‌ക്കുക എന്നീ ആവശ്യങ്ങളും ചർച്ചയിൽ അമേരിക്ക മുന്നോട്ട് വച്ചു.
ഈ ഉപാധികൾക്കെല്ലാം മോഡി സർക്കാർ വഴങ്ങിയതായാണ് സൂചന. അമേരിക്ക ചുമത്തിയ 50 ശതമാനം പ്രതികാര ടെഹ്‌റുവാ ഏതുവിധേനയും ഒഴിവാക്കുക, യുഎസുമായുള്ള ഉലഞ്ഞ ബന്ധവും സൗഹൃദവും തിരിച്ച് പിടിക്കുക, എന്നീ ലക്ഷ്യങ്ങളോടെ മാത്രമാണ് മോഡി സർക്കാർ ചർച്ചയിൽ ഏർപ്പെട്ടത്.
റഷ്യൻ ക്രൂഡ് ഓയിൽ അവസാനിപ്പിക്കുന്നത് ഇന്ത്യക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയായി മാറുമെങ്കിലും ട്രംപിനെ ഏതുവിധേനയും പ്രീതിപ്പെടുത്തുന്നതിനാണ് മോഡി സർക്കാർ ഊന്നൽ നൽകിയത്.








0 comments