ഫിലിപ്പീൻസിൽ അഗ്നിപർവ്വതത്തിൽ നിന്ന് 'ചാര മേഘങ്ങൾ'; 300 കുടുംബങ്ങളെ ഒഴിപ്പിച്ചു

മനില: ഫിലിപ്പീൻസിൽ അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം പതിച്ചതിനെ തുടർന്ന് 300ലധികം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മയോൺ അഗ്നിപർവ്വതത്തിൽ നിന്നാണ് വൻതോതിലുള്ള ചാരം വമിച്ചത്. ജനുവരി മുതൽ നേരിയ സ്ഫോടനങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായത് സ്ഫോടനമല്ലെന്നാണ് വിവരം. അഗ്നിപർവ്വത ചരിവിലെ ലാവ നിക്ഷേപങ്ങൾ ഇടിഞ്ഞുണ്ടായ പൈറോക്ലാസ്റ്റിക് പ്രവാഹമാണ് (ചൂടുള്ള പാറകൾ, ചാരം, വാതകം എന്നിവയുടെ പ്രവാഹം) ചാരമേഘങ്ങൾ ഉണ്ടാകാൻ കാരണമായത്.
ചാരം പതിച്ചതിനെ തുടർന്ന് കൃഷിയിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായി. അഞ്ച് കന്നുകാലികൾ ചത്തതായും റിപ്പോർട്ടുണ്ട്. മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കട്ടിയുള്ള ചാരമേഘങ്ങൾ കാരണം കാഴ്ചപരിധി കുറയുകയും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
2,462 മീറ്റർ ഉയരമുള്ള മയോൺ അഗ്നിപർവ്വതം അഗ്നിപർവ്വതം ഫിലിപ്പീൻസിലെ ഏറ്റവും സജീവമായ 24 അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്. ഇതിന്റെ കോൺ ആകൃതി സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. നിലവിൽ അഞ്ച് ഘട്ടങ്ങളുള്ള ജാഗ്രതാ നിർദ്ദേശത്തിൽ ലെവൽ 3ലാണ് മയോൺ ഉള്ളത്. ലെവൽ 5 എന്നത് ജീവൻ അപകടപ്പെടുത്തുന്ന സ്ഫോടനാത്മകമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.










0 comments