മക്ഡൊണാൾഡ്സ് ജീവനക്കാരന്റെ മേൽ തിളച്ച എണ്ണയൊഴിച്ച് സഹപ്രവർത്തകൻ; 20കാരൻ ഐസിയുവിൽ

ആക്രമണത്തിന് ഇരയായ ജേക്കബ് സ്മിത്ത്
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള യുബ സിറ്റിയിലെ മക്ഡൊണാൾഡ്സ് റസ്റ്റോറന്റിൽ സഹപ്രവർത്തകന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ 20 വയസ്സുകാരൻ ഐ സി യുവിൽ. മക്ഡൊണാൾഡ്സിലെ ഷിഫ്റ്റ് മാനേജരായ ജേക്കബ് സ്മിത്ത് എന്ന യുവാവിനാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ ജലാനി ബ്ലൂവെറ്റ് (23) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 30-നായിരുന്നു സംഭവം നടന്നത്. ജോലി കഴിഞ്ഞു മടങ്ങുന്നതിന് തൊട്ടുമുമ്പ് ഓഫീസിലിരുന്ന് പണം എണ്ണുകയായിരുന്ന ജേക്കബിന്റെ മേലേക്ക് പ്രതി പെട്ടെന്ന് തിളച്ച പാചക എണ്ണ ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ ജേക്കബിന്റെ മുഖം, കഴുത്ത്, വലതു കൈ, വശങ്ങൾ, പുറംഭാഗം എന്നിവിടങ്ങളിൽ ശരീരത്തിന്റെ 22 ശതമാനത്തോളം രണ്ടാം ഡിഗ്രി പൊള്ളലേറ്റു.
നൽകാൻ കഴിയുന്നതിനേക്കാൾ വലിയ അളവിലുള്ള വേദനസംഹാരികൾ നൽകിയിട്ടും ജേക്കബിന് വേദന നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് അമ്മ ആംബർ സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു."ഒരു അമ്മയെന്ന നിലയിൽ എന്റെ നെഞ്ച് തകർന്നുപോയി. അവൻ എന്നെ നോക്കി 'എന്തിനാണ് അവൻ എന്നോട് ഇത് ചെയ്തത്?' എന്ന് ചോദിക്കുകയാണ്," ആംബർ പറഞ്ഞു. ചികിത്സാച്ചെലവുകൾക്കും മറ്റ് കുടുംബ ആവശ്യങ്ങൾക്കുമായി ജേക്കബിന്റെ അമ്മ ഓൺലൈൻ വഴി (GoFundMe) ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് ശേഷം റെസ്റ്റോറന്റിൽ നിന്നും ഓടി രക്ഷപ്പെട്ട പ്രതി ജലാനി ബ്ലൂവെറ്റിനെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മാനസികമായ ചില ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിയാണ് പ്രതിയെന്ന് അധികൃതർ വ്യക്തമാക്കി. മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.










0 comments