ഇനി 52 ദിവസം കടലോരജീവിതം

പെരുമാതുറ ഫിഷിങ് ഹാർബറിൽ ചൂണ്ടയിൽ മീൻപിടിക്കുന്ന യുവാവ്. ട്രോളിങ് നിരോധനത്തോട് അനുബന്ധിച്ച് തീരത്ത് അടുപ്പിച്ച ബോട്ടുകൾ കാണാം ഫോട്ടോ: എ ആർ അരുൺരാജ്
തിരുവനന്തപുരം
മണിക്കൂറുകൾക്കകം ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യത്തൊഴിലാളികളുടെ കടൽജീവിതത്തിന് അർധവിരാമം. ചൊവ്വാഴ്ച അർധരാത്രിമുതൽ 52 ദിവസം ആഴക്കടലിലേക്കില്ലാതെ കടലോരജീവിതം മാത്രം. വിപണിയിൽ മാത്രമാകില്ല തീരത്തും ഇതിന്റെ പ്രതിഫലനമുണ്ടാകും. മീൻ ലഭ്യതയിലുണ്ടാകുന്ന കുറവ് തീരദേശത്തും സാധാരണ ജനങ്ങളുടെ ജീവിതത്തിലും പ്രതിസന്ധി തീർക്കും. ആഴക്കടൽ മീൻപിടിത്തം വിലക്കിയതോടെ ചെറുവള്ളങ്ങളിലും മറ്റുമുള്ള മീൻപിടിത്തമേ ഇനിയാകാവൂ. എന്നാൽ കനത്ത മഴയും കാറ്റും ഇതിനും തടസ്സമാകുമെന്നതാണ് ആശങ്ക. ചുമട്ടുതൊഴിലാളികൾ, ഐസ് പ്ലാന്റ് ജീവനക്കാർ, മത്സ്യവിൽപ്പനക്കാർ, ഉണക്കമീൻ നിർമാതാക്കൾ എന്നിവരെയെല്ലാം ഇത് ബാധിക്കും. പാചകവാതക വിലവർധന ഉണ്ടാക്കിയ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന ജനത്തിന് ഇനി മീനിനും നൽകണം പൊള്ളുന്ന വില. പ്രധാനമായും മത്തി, അയല, പാര, പരവ, ചൂര, നത്തോലി എന്നീ മത്സ്യങ്ങളുടെ പ്രജനനകാലമായതിനാലാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും മോട്ടോർ ഘടിപ്പിക്കാത്ത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസ്സമില്ല. എന്നാൽ മീൻ ലഭ്യത വൻതോതിൽ കുറയും. വളർത്തുമത്സ്യങ്ങൾ, പുഴമീനുകൾ എന്നിവയ്‌ക്ക് ആവശ്യക്കാർ കൂടും. ജില്ലയിൽ വിഴിഞ്ഞം, പൂന്തുറ, പെരുമാതുറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ആഴക്കടലിൽ പോയിരുന്ന ട്രോൾ ബോട്ടുകൾ ഭൂരിഭാഗവും തിരിച്ചെത്തി. ബോട്ടുകൾ സുരക്ഷിതമാക്കുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. എൻജിൻ പണി, പെയിന്റിങ്, വലകളുടെ കേടുപാട് തീർക്കൽ എന്നിവയ്‌ക്കുള്ള സമയമാണിനി. അനധികൃത മീൻപിടിത്ത രീതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൺട്രോൾ റൂമുകൾക്കൊപ്പം വിഴിഞ്ഞം, വൈപ്പിൻ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രണ്ട് മറൈൻ ആംബുലൻസുകളും പ്രവർത്തനസജ്ജമാണ്.









0 comments