print edition ‘ഇന്ദിരാ ഗ്യാരന്റി’ വെറും തള്ള്; സ്ത്രീകൾക്ക് സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം


സ്വന്തം ലേഖകൻ
Published on Jun 09, 2026, 12:37 AM | 1 min read
തിരുവനന്തപുരം: ‘ഇന്ദിരാ ഗ്യാരന്റി’ എന്ന പേരിൽ കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് യുഡിഎഫ് പ്രഖ്യാപിച്ച സൗജന്യയാത്ര വെറും പറ്റിക്കൽ. ജില്ലയ്ക്കുള്ളിൽ മാത്രം സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിൽ പദ്ധതി പരിമിതപ്പെടുത്തും. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പാക്കണമെന്നും തുടർന്ന് വിലയിരുത്തൽ നടത്തി തുടർനടപടി സ്വീകരിക്കാമെന്നുമാണ് കെഎസ്ആർടിസിക്ക് സർക്കാരിന്റെ നിർദേശം.
സംസ്ഥാനത്താകെ ആയിരത്തിൽ താഴെ ഓർഡിനറി ബസുകളാണുള്ളത്. ഇതിൽ സിറ്റി ഫാസ്റ്റ്, അന്തർ ജില്ല, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ മാറ്റിയാൽ ബസുകളുടെ എണ്ണം പിന്നെയും ചുരുങ്ങും. ഈ ബസുകളിൽ മാത്രമായി സൗജന്യ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതിൽ മൂന്നിലൊന്ന് സർവീസും തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ്. വടക്കൻ ജില്ലകളിൽ 200ൽ താഴെ ഓർഡിനറി ബസുകൾ മാത്രം. സിറ്റി ഫാസ്റ്റ്, അന്തർ ജില്ല, ലിമിറ്റഡ് സ്റ്റോപ്പ് മാറ്റിയാൽ ബസുകളുടെ എണ്ണം പിന്നെയും കുറയും.
2025ലെ കണക്കനുസരിച്ച് കേരളത്തിൽ 16,545 റൂട്ടുകളിൽ 4609 എണ്ണം മാത്രമാണ് കെഎസ്ആർടിസിയുടേത്. ഇതിൽ സർവീസ് നടത്തുന്ന 4500 ബസിൽ മൂന്നിലൊന്നും തലസ്ഥാന ജില്ലയിലാണ്. നിലവിൽ ഓടുന്ന കെഎസ്ആർടിസി ബസുകളിൽ മൂന്നിലൊന്നും സൂപ്പർഫാസ്റ്റും സൂപ്പർക്ലാസുകളുമാണ്. സൂപ്പർക്ലാസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനും അനുവാദമില്ല. സീറ്റ് റിസർവേഷനുള്ള ബസുകളിലും സൗജന്യയാത്ര പ്രായോഗികമല്ല. സ്വിഫ്റ്റിന് കീഴിലെ അഞ്ഞൂറോളം ബസുകളിലും സൗജന്യത്തിന് സാധ്യതയില്ല.








0 comments