print edition യുഎസ്– സയണിസ്‌റ്റ് ഭീകരതയ്‌ക്കെതിരെ ഇറാനിൽ ജനരോഷം

തെഹ്‌റാൻ: ഇറാൻ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്ക ചടങ്ങിൽ യുഎസ്– ഇസ്രയേൽ ഭീകര സഖ്യത്തിനുനേരെ അലയടിച്ച് ജനരോഷം. തെഹ്‌റാനിൽ ഒത്തുകൂടിയ ലക്ഷക്കണക്കിനാളുകൾ "അമേരിക്ക തുലയട്ടെ", "ഇസ്രയേൽ തുലയട്ടെ" എന്ന മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചു. ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനുവച്ച തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല മസ്‌ജിദിനുമുന്നിലാണ് ജനരോഷം അണപൊട്ടിയത്.
ഇസ്രയേലിനോടും അമേരിക്കയോടും പ്രതികാരം ചെയ്യണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും വധിക്കണമെന്നും ആളുകൾ മുദ്രാവാക്യമുയർത്തി. ഇതിനിടെ ഖമനേയിയെയും ഇറാൻ ജനതയുടെ വിലാപത്തെയും ട്രംപ് അധിക്ഷേപിച്ചതോടെ രോഷം വർധിച്ചു. പ്രതിഷേധങ്ങൾകൂടി കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഗ്രാൻഡ് മൊസല്ലയിൽ ഒരുക്കിയിട്ടുള്ളത്. ഞായറാഴ്‌ച രാത്രിയോടെ തെഹ്‌റാനിലെ പൊതുദർശനം അവസാനിപ്പിച്ച് ഷിയാ തീർഥാടന കേന്ദ്രമായ ഖൂമിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി. അവിടെനിന്ന് ഇറാഖിലെ പ്രമുഖ ഷിയാ തീർഥാടന കേന്ദ്രങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.










0 comments