‘ഭയപ്പെടേണ്ട, ഞാൻ ഒപ്പമുണ്ട് ’ ; നോവടക്കാനാകാതെ ഗാസയിലെ ഹോളി ഫാമിലി പള്ളി

ഗാസ സിറ്റി : ‘ഭയപ്പെടേണ്ട, ഞാൻ ഒപ്പമുണ്ട്’. തീതുപ്പുന്ന തോക്കുകൾക്കും ബോംബുകൾക്കുമിടയിൽ പിടിച്ചുനിൽക്കാനുള്ള പ്രതീക്ഷയായിരുന്നു മാർപാപ്പയുടെ വാക്കുകൾ. ഇസ്രയേൽ സൈന്യം തകർത്ത് തരിപ്പണമാക്കിയ ഗാസ സിറ്റിയിലെ കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി പള്ളിയിലേക്കാണ് ഫോണിലൂടെ ഫ്രാൻസിസ് മാർപാപ്പയുടെ ആശ്വാസ വചനങ്ങളെത്തിയത്.
‘പാപ്പ ഞങ്ങൾക്കായി പ്രാർഥിച്ചു, ഞങ്ങളെ അനുഗ്രഹിച്ചു, മുറിവേറ്റവർക്കൊപ്പം നിലകൊണ്ടു’–-ഹോളി ഫാമിലി പള്ളി പാസ്റ്റർ ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ച് മണിക്കൂറുകൾക്കുശേഷമാണ് ഹോളി ഫാമിലി പള്ളിയിലേക്ക് മാർപാപ്പയുടെ വിളിയെത്തുന്നത്. ജീവിതത്തിലെ അവസാന 18 മാസവും മാർപാപ്പ ഹോളിഫാമിലി പള്ളിയിൽ ഫോൺവിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി, ധൈര്യം പകർന്നു. ബോംബാക്രമണങ്ങൾ തീവ്രമാകുന്ന ദിവസങ്ങളിൽ രണ്ടും മൂന്നും തവണ മാർപാപ്പയുടെ വിളിയെത്തി. അവസാനമായി മാർപാപ്പയുടെ ഫോൺവിളിയെത്തിയത് ശനിയാഴ്‌ച. സാധാരണ സ്‌പാനിഷിൽ സംസാരിക്കുന്ന പോപ്പ് അന്ന് ‘നന്ദി' എന്ന് അറബിയിൽ പറഞ്ഞതായി ഗബ്രിയേൽ റൊമാനെല്ലി പറയുന്നു. പിറ്റേന്ന്, ഈസ്റ്റർദിന സന്ദേശത്തിൽ ഗാസയിൽ അടിയന്തരമായി വെടിനിർത്തണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെടുകയും ചെയ്‌തു.
‘ഓരോ ദിവസവും ക്ഷമയോടെ, ധൈര്യത്തോടെയിരിക്കാനാണ് മാർപാപ്പ പറഞ്ഞത്. മാർപാപ്പയുടെ വേർപാടിലൂടെ ആ ധൈര്യവും പ്രതീക്ഷയുമാണ് നഷ്‌ടമായത്–ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു. മാർപാപ്പയെ അനുസ്‌മരിച്ച് ഹോളി ഫാമിലി പള്ളിയിൽ പ്രത്യേക കുർബാനയും നടന്നു. മാർപാപ്പയുടെ ഓർമകളുമായി നൂറുകണക്കിനാളുകളാണ് പള്ളിയിൽ ഒത്തുചേ ർന്നത്.
0 comments