ലോകം വിതുമ്പി ; കബറടക്കത്തിന് സാക്ഷിയാകാൻ രാഷ്ട്രത്തലവന്മാരെത്തും

വത്തിക്കാന്‍ സിറ്റി : പരമാധികാര രാഷ്ട്രമായ വത്തിക്കാന്റെ ഭരണാധികാരികൂടിയായിരുന്ന മാർപാപ്പയുടെ കബറടക്കത്തിന് സാക്ഷിയാകാൻ വിവിധ രാഷ്ട്രത്തലവന്മാരെത്തും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാമർ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ, ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ തുടങ്ങിയവർ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിരുകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും വിശ്വമാനവികതയുടെയും പ്രതീകമായിരുന്ന മാർപാപ്പയുടെ വിയോഗത്തിൽ വിവിധ രാജ്യങ്ങള്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റലിയില്‍ അഞ്ചു ദിവസത്തെ ദുഃഖാചരണം നടക്കുന്നു. വിവിധ രാഷ്ട്രങ്ങളില്‍ മാര്‍പാപ്പയ്‌ക്ക് അശ്രുപൂജ അര്‍പ്പിച്ച് നിരവധി ചടങ്ങുകള്‍ നടന്നു. പാപ്പയുടെ ജന്മസ്ഥലമായ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ ആയിരങ്ങള്‍ പള്ളികളില്‍ തടിച്ചുകൂടി. സാധാരണക്കാരും ഭവനരഹിതരുമൊക്കെ പാപ്പയുടെ ചിത്രത്തിനുമുന്നില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിക്കാന്‍ മണിക്കൂറുകളോളം വരിനിന്നു.
മരണകാരണം മസ്‌തിഷ്‌കാഘാതം
കടുത്ത ന്യൂമോണിയ ബാധിച്ച് 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിഞ്ഞ മാർപാപ്പ മാർച്ച് 23നാണ് തിരികെ വത്തിക്കാനിൽ എത്തിയത്. പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നിരുന്നില്ല. ഈസ്റ്റർ ദിനത്തിൽ വിശ്വാസികളെ കണ്ട അദ്ദേഹം തിങ്കൾ രാവിലെ 7.35നാണ് അന്ത്യശ്വാസം വലിച്ചത്. മസ്‌തിഷ്‌കാഘാതമുണ്ടായതോടെ കോമയിലായെന്നും തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചെന്നും വത്തിക്കാൻ സ്ഥിരീകരിച്ചിരുന്നു.
ബെനഡിക്‌ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്‌തതിനെ തുടർന്ന് 2013 മാർച്ച് 13ന് സഭയുടെ 266–-ാം മാർപാപ്പയായ ഫ്രാൻസിസ്, ലാറ്റിൻ അമേരിക്കയിൽനിന്ന് ആ പദവിലെത്തുന്ന ആദ്യ വ്യക്തിയാണ്. ജെസ്യൂട്ട് സഭയിൽനിന്നുള്ള ആദ്യ വലിയ ഇടയൻ 1272 വർഷത്തിനുശേഷം യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യ മാർപാപ്പയുമാണ്. കത്തോലിക്കാ സഭയിൽ നവീകരണങ്ങൾക്ക് ഗതിവേഗം കൂട്ടിയ മാർപാപ്പയാണ് അദ്ദേഹം. എല്ലാത്തരം അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കുമെതിരെ നിലകൊണ്ടു.
സ്വവർഗാനുരാഗം, സ്‌ത്രീപൗരോഹിത്യം, കൃത്രിമ ജനന നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ പുരോഗമനപരമായ നിലപാടെടുത്തു. ശാസ്‌ത്രസത്യങ്ങൾ അംഗീകരിക്കാനും പുരോഹിതന്മാർ നടത്തുന്ന ബാലപീഡനം തീരാക്കളങ്കമാണെന്ന് തുറന്നുപറയാനും മുതലാളിത്ത ചൂഷണത്തെ തുറന്നെതിർക്കാനും മടിച്ചില്ല. അവസാന സന്ദേശത്തിലും ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കണമെന്നും അവിടെ വെടിനിർത്തൽ നടപ്പാക്കണമെന്നുമാണ് ആഹ്വാനം ചെയ്‌തത്.
കല്ലറയിൽ പേര് മാത്രം
കന്യാമറിയത്തിന്റെ തീവ്രഭക്തനായിരുന്ന ഫ്രാൻസിസ് മാർപാപ്പ തന്റെ കബറടക്കത്തിനായി തെരഞ്ഞെടുത്തത് റോമിലെ സെന്റ് മേരി മേജർ ബസിലിക്ക. വിദേശയാത്രകളടക്കം അദ്ദേഹം തുടങ്ങിയിരുന്നത് ഇവിടം സന്ദർശിച്ചശേഷമായിരുന്നു. മാർപാപ്പയായശേഷമുള്ള 12 വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആശുപത്രിവാസം കഴിഞ്ഞ് വത്തിക്കാനിലേക്ക് മടങ്ങുംവഴി ഇവിടെ എത്തിയിരുന്നു. ഉയർന്ന പീഠത്തിൽ കിടത്തിയുള്ള പൊതുദർശനമോ മൂന്ന് പെട്ടികളിലുള്ള കബറടക്കമോ വേണ്ടെന്ന് അദ്ദേഹം മുമ്പ് തയ്യാറാക്കിയ മരണപത്രത്തിൽ നിഷ്‌കർഷിച്ചിരുന്നു. മരണപത്രം ചൊവ്വാഴ്‌ച വത്തിക്കാൻ പുറത്തുവിട്ടു.
സാധാരണ ഓക്, സൈപ്രസ്, പുളി മരങ്ങള്‍കൊണ്ടുള്ള അറകളുള്ള പെട്ടിയിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മാർപാപ്പമാരെ കബറടക്കുക. ഇതിന് പകരം ഒറ്റത്തടികൊണ്ടുള്ള സാധാരണ പെട്ടി മതിയെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. സാധാരണ ഉയരത്തിലുള്ള പീഠത്തിൽ തുറന്ന പെട്ടിയിലായിരിക്കണം പൊതുദർശനം. സെന്റ് മേരി മേജർ ബസിലിക്കയിലെ മഡോണയുടെ ചിത്രത്തിന് സമീപം തനിക്ക് അന്ത്യവിശ്രമം ഒരുക്കണമെന്നും അദ്ദേഹം നിഷ്‌കർഷിച്ചിരുന്നു. ശവകുടീരത്തിൽ സ്ഥാനമാനങ്ങൾ രേഖപ്പെടുത്തില്ല. ലാറ്റിൻ ഭാഷയിൽ പേര് മാത്രമാകും അടയാളപ്പെടുത്തുക. മരണാനന്തര ചടങ്ങുകൾക്കുള്ള ചെലവിന് ആവശ്യമായ തുകയും അദ്ദേഹം അഭ്യുദയകാംക്ഷി വഴി നേരത്തേതന്നെ ഒരുക്കിയിട്ടുണ്ട്.
0 comments