കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകാൻ ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് മംദാനി

സൊഹ്റാൻ മംദാനി | photo credit: X/@ZohranKMamdani)
ന്യൂയോർക്ക്: ഒരവസരം ലഭിച്ചാൽ ചരിത്രപ്രസിദ്ധമായ കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകാൻ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി.
സെപ്റ്റംബർ 11 ആക്രമണത്തിലെ ഇരകളെ അനുസ്മരിച്ചകൊണ്ടുള്ള ചടങ്ങിൽ സംസാരിക്കവെയാണ് മംദാനിയുടെ പ്രസ്താവന. ഇന്ത്യയിലെ വിവിധ രാജവംശങ്ങൾ കൈവശം വെച്ചിരുന്ന കോഹിനൂർ വജ്രം നിലവിൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ശേഖരത്തിലാണുള്ളത്. അതേസമയം, ഈ വിഷയം ഔദ്യോഗിക അജണ്ടയുടെ ഭാഗമല്ലെന്നും കൂടിക്കാഴ്ചയിൽ ഒരു അവസരം ലഭിച്ചാൽ ആവശ്യമായി ഉന്നയിക്കുമെന്നും മംദാനി പറഞ്ഞു. ന്യൂയോർക്കിൽ ബ്രിട്ടീഷ് രാജാവുമായുള്ള കൂടിക്കാഴ്ചക്ക് മണിക്കൂറുകൾക്ക് മുൻപാണ് മംദാനി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, രാജാവും മംദാനിയും തമ്മിൽ ന്യൂയോർക്കിലെ 9/11സ്മാരകത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെങ്കിലും ഇക്കാര്യം ഉന്നയിച്ചോയെന്നതിൽ വ്യക്തതയില്ല.
ബ്രിട്ടീഷ് കൊളേണിയൽ കാലത്ത് ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ ചരിത്രപരമായ പ്രാധാന്യമുള്ള ഈ വജ്രം തങ്ങളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നും അത് തിരികെ വേണമെന്നും ഇന്ത്യ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ഉടമ്പടി പ്രകാരം തങ്ങൾക്കാണ് ഇതിന്റെ നിയമപരമായ അവകാശമെന്ന നിലപാടിൽ ബ്രിട്ടൻ തുടരുകയാണ്.
ഇന്ത്യയിൽനിന്നുള്ള 105.6 കാരറ്റ് വജ്രമായ കോഹിനൂർ വിവിധ രാജവംശങ്ങളിലൂടെ കടന്നുപോയ ശേഷമാണ് 1849-ൽ ലാഹോർ ഉടമ്പടി വഴി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തത്. വജ്രം സിഖ് രാജാവിൽനിന്ന് ഭീഷണിപ്പെടുത്തി വാങ്ങിയതാണ് എന്നാണ് ഇന്ത്യ വാദിക്കുന്നത്. അന്ന് ബാലനായിരുന്ന മഹാരാജ ദുലീപ് സിങ്ങിനെ, വജ്രം അടിയറ വെക്കാൻ ബ്രിട്ടീഷ് സൈന്യം നിർബന്ധിക്കുകയായിരുന്നു. നിലവിൽ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലാണ് ഈ വജ്രം പതിച്ചിരിക്കുന്നത്. ഈ കിരീടം ലണ്ടൻ ടവറിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. കൊളോണിയൽ ചൂഷണത്തിന്റെ പ്രതീകമായി ഇതിനെ കാണുന്ന ഇന്ത്യ ഇത് തിരികെ നൽകണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.










0 comments