Deshabhimani

അദ്ദേഹം ഞങ്ങളുടെ പാപ്പയാണ്‌ ; വടക്കിന്റെ വിശുദ്ധൻ

leo marpapa
വെബ് ഡെസ്ക്

Published on May 10, 2025, 03:30 AM | 2 min read


‘അദ്ദേഹം ഞങ്ങളുടെ പാപ്പയാണ്‌. ഞങ്ങളുടെ ബിഷപ്പുമാർപോലും അദ്ദേഹത്തെ വിശുദ്ധൻ എന്നാണ്‌ വിളിക്കുന്നത്‌. വടക്കിന്റെ വിശുദ്ധൻ! ഏത്‌ തിരക്കിലും എല്ലാവർക്കും നൽകാൻ അദ്ദേഹത്തിന് സമയമുണ്ടായിരുന്നു’–-പുതിയ മാർപാപ്പയെ വർഷങ്ങളായി അറിയുന്ന പെറുവിൽനിന്നുള്ള അഗസ്റ്റീനിയൻ സന്യാസി റവ. അലക്‌സാണ്ടർ ലാമിന്റെ വാക്കുകൾ.


വടക്കേ അമേരിക്കയിൽ ജനിച്ചെങ്കിലും കർമംകൊണ്ട്‌ ലാറ്റിനമേരിക്കക്കാരനാണ്‌ ലിയോ. ആ അർഥത്തിൽ തുടർച്ചയായി രണ്ടാംപാപ്പയും ലാറ്റിനമേരിക്കയുടെ രാഷ്‌ട്രീയ–-സാമൂഹ്യ ജീവിതപരിസരങ്ങളിൽനിന്നാണെന്നു പറയാം. പെറുവിയൻ പൗരത്വമുള്ള ലിയോ, അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കൊപ്പം പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ സ്‌നേഹപൂർവം ഓർമിക്കപ്പെടുന്നയാളാണ്‌. വടക്കുപടിഞ്ഞാറൻ പെറുവിലെ ട്രൂജില്ലോയിലെ സെമിനാരിയിൽ ഇടവക പാസ്റ്ററായും അധ്യാപകനായും അദ്ദേഹം 10 വർഷം ചെലവഴിച്ചിരുന്നു. ഇടവകയിലെ സുഹൃത്തുക്കളുമായി ഇപ്പോഴും സൗഹൃദമുണ്ട്‌.

കത്തോലിക്കാ സഭയിൽ തന്റെ മുൻഗാമിയുടെ പരിഷ്‌കാരങ്ങൾ തുടരുമോ എന്നറിയാൻ ലിയോ പതിനാലാമന്റെ പ്രഖ്യാപനങ്ങൾ ലോകം കാതോർക്കുകയാണ്‌.


ലോകസംഭവവികാസങ്ങളോട്‌ അതതുകാലത്തെ പ്രതികരണങ്ങളിലൂടെ നിലപാട്‌ വ്യക്തമാക്കേണ്ടതുണ്ട്‌. എങ്കിലും പരിഷ്‌കരണവാദിയെന്ന വിശേഷണവും ഫ്രാൻസിസ്‌ പാപ്പയുടെ അനുചരനെന്ന പ്രത്യേകതയും പ്രതീക്ഷയേകുന്നു. ആദ്യം കുടുംബത്തെയും പിന്നെ സമൂഹത്തെയും ഏറ്റവും ഒടുവിൽ ലോകത്തിന്റെ മറ്റുഭാഗങ്ങളെയും സ്‌നേഹിക്കുകയാണ്‌ ക്രൈസ്‌തവ ആശയമെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പരാമർശത്തിന്‌ ചുട്ട മറുപടി കൊടുത്ത ഉദാഹരണം തൊട്ടടുത്തുണ്ട്‌. ‘ജെ ഡി വാൻസ് തെറ്റാണ്. മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹത്തിന്‌ റാങ്ക് നിശ്ചയിക്കാൻ യേശു ആവശ്യപ്പെടുന്നില്ല'' എന്നാണ്‌ ഫെബ്രുവരിയിൽ എക്‌സിൽ പ്രെവോസ്‌ത്‌ പ്രതികരിച്ചത്‌. കുടിയേറ്റക്കാർ, ദരിദ്രർ, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ഫ്രാൻസിസിന്റെ വീക്ഷണങ്ങൾ പ്രെവോസ്‌തും പങ്കിടുന്നുണ്ടെന്ന്‌ മുൻകാല പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കുടിയേറ്റക്കാരുടെ കുടുംബത്തിലാണ് താൻ വളർന്നതെന്ന് മുമ്പ് ഇറ്റാലിയൻ ടിവിക്ക്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌.


ഫ്രാൻസിസിന്റെ പിൻഗാമി

ആദ്യത്തെ ലാറ്റിനമേരിക്കൻ പാപ്പയായ ഫ്രാൻസിസ്‌ പല തരത്തിലും തന്റെ നേരവകാശിയായി കണ്ടത്‌ പ്രെവോസ്‌തിനെയായിരുന്നു. പെറുവിൽ മിഷനറിയായി രണ്ടുപതിറ്റാണ്ടോളം പ്രവർത്തിച്ച പ്രെവോസ്‌തിനെ 2014-ൽ ഫ്രാൻസിസ്‌ പാപ്പയാണ്‌ സങ്കീർണമായ മെത്രാനായും തുടർന്ന്‌ ചിക്‌ലായോ രൂപതയുടെ അപ്പോസ്‌തലിക്‌ അഡ്‌മിനിസ്‌ട്രേറ്ററായും ഉത്തരവാദിത്വം ഏൽപ്പിച്ചത്‌. 2023-ൽ പ്രെവോസ്‌തിനെ വത്തിക്കാനിലേക്ക് കൊണ്ടുവന്ന്‌ ബിഷപ്പുമാർക്കായുള്ള സമിതിയുടെ തലവനാക്കി. ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ നിർദേശങ്ങൾ പരിശോധിക്കുന്നതും സഭാഭരണത്തിലെ സുപ്രധാന ജോലികളിൽ നേരിട്ട്‌ ഇടപെടുന്നതുമായ സുപ്രധാനപദവിയാണിത്‌.


റോമിൽ എത്തിയശേഷം പ്രെവോസ്‌തിന്‌ പൊതുജനങ്ങളുമായി ഏറെയൊന്നും സമ്പർക്കമുണ്ടായിരുന്നില്ല. പക്ഷേ ഒപ്പം പ്രവർത്തിച്ചവർക്കിടയിൽ സ്വീകാര്യനായ അദ്ദേഹം കർദിനാൾമാർക്കും ബിഷപ്പുമാർക്കും സുപരിചിതനായി. ഏതൊക്ക ബിഷപ്പ് ശുപാർശകൾ പാപ്പയ്‌ക്ക്‌ കൈമാറണമെന്ന് തീരുമാനിക്കുന്ന സമിതിയിൽ മൂന്നു സ്‌ത്രീകളെ ഉൾപ്പെടുത്താനുള്ള ഫ്രാൻസിസ് പാപ്പയുടെ വിപ്ലവകരമായ പരിഷ്‌കാരം നടപ്പാക്കാൻ അദ്ദേഹം നേതൃത്വം നൽകി. മാർപാപ്പയെന്ന നിലയിൽ ആദ്യത്തെ കുർബാനയുടെ തുടക്കത്തിൽ തിരുവെഴുത്ത് വായന രണ്ട് സ്‌ത്രീകൾ നടത്തിയത്‌ ഫ്രാൻസിസ്‌ പാപ്പയുടെ മുൻഗണന പിന്തുടരാനുള്ള ലിയോയുടെ ഉദ്ദേശ്യത്തോടെയാകാം.


അഗസ്തീനിയൻ പാപ്പ

ദരിദ്രരോടും ശബ്ദമില്ലാത്തവരോടും ഏറെ കരുതലുള്ളവനായ ലിയോ "രണ്ടാം ഫ്രാൻസിസ് പാപ്പ’യാകുമെന്ന് ഉറപ്പാണ്‌ അദ്ദേഹത്തിന്റെ സഹോദരൻ ജോൺ പ്രെവോസ്‌തിന്‌. ലിയോ എന്ന പേര് സ്വീകരിച്ച അവസാന പാപ്പ 1878 മുതൽ 1903 വരെ സഭയെ നയിച്ച ഇറ്റാലിയൻ ലിയോ പതിമൂന്നാമനായിരുന്നു. വ്യാവസായിക വിപ്ലവത്തിന്റെ തുടക്കത്തിൽ തൊഴിലാളികളുടെ അവകാശങ്ങളെയും മുതലാളിത്തത്തിന്റെ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്‌ത്‌ ആധുനികതയോടുള്ള സഭയുടെ ഏറ്റുമുട്ടൽ നിലപാട് മയപ്പെടുത്തിയ പാപ്പയുടെ സ്ഥാനപ്പേര്‌ പിന്തുടരുന്നതും പ്രതീക്ഷാസൂചകമാണ്‌. ലിയോയുടെ സാമൂഹിക നീതിയുടെയും പരിഷ്കരണത്തിന്റെയും പാരമ്പര്യം കണക്കിലെടുക്കുമ്പോൾ, ആ പേര്‌ സ്വീകരിക്കാനുള്ള പ്രെവോസ്‌തിന്റെ തീരുമാനം പ്രാധാന്യമർഹിക്കുന്നതാണെന്ന് വത്തിക്കാൻ നിരീക്ഷകർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home