ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം: ഒരു കുടുംബത്തിലെ ആറുപേരടക്കം 13 മരണം

ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം
ബെയ്റൂട്ട്: വെടിനിർത്തൽ കരാർ നിലനിൽക്കെ ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ ക്രൂരമായ വ്യോമാക്രമണം. തെക്കൻ ലെബനനിലുണ്ടായ ആക്രമണങ്ങളിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ഒരു സൈനികനും ഉൾപ്പെടുന്നു.
തെക്കൻ ലെബനനിലെ ഹബ്ബൂഷ് (Habboush) ഗ്രാമത്തിലാണ് ഏറ്റവും ശക്തമായ ആക്രമണം നടന്നത്. ഇസ്രയേൽ സൈന്യം ഒഴിഞ്ഞുപോകാമെന്ന് നിർദ്ദേശം നൽകി മിനിറ്റുകൾക്കകം ഇവിടേക്ക് മിസൈലുകൾ പതിക്കുകയായിരുന്നു. ഇവിടെ ഒരു വീടിനു നേരെ നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു.
മറ്റൊരു സംഭവത്തിൽ പരിക്കേറ്റയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് സന്നദ്ധപ്രവർത്തകർ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നബാത്തിയ മേഖലയിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സിറിയൻ പൗരനും മകളും ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഏപ്രിൽ 17-ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തെക്കൻ ലെബനനിലെ വിവിധ ഗ്രാമങ്ങളിൽ ഇസ്രയേൽ വ്യോമസേനയും പീരങ്കിപ്പടയും കടുത്ത ആക്രമണമാണ് നടത്തുന്നത്.
ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മാർച്ച് മുതൽ ഇതുവരെ രണ്ടായിരത്തി എണ്ണൂറിലധികം പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.










0 comments