ലെബനനിൽ ഇസ്രയേൽ ആക്രമണം; യുനെസ്കോ പൈതൃക കേന്ദ്രങ്ങൾ തകർന്നു

യുനെസ്കോ പൈതൃക കേന്ദ്രത്തിന്റെ തൂണുകളുടെ മുകൾഭാഗം തകർന്ന നിലയിൽ |Photo:Reuters
ടൈർ : ലെബനനിലെ ചരിത്രപ്രധാനമായ പൈതൃക കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. യുനെസ്കോയുടെ സംരക്ഷണ പട്ടികയിലുള്ള ടൈർ നഗരത്തിലെ പുരാതനമായ തൂണുകളുടെ മുകൾഭാഗം ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. മംലൂക്ക് കാലഘട്ടത്തിലെ നബാത്തിയ നഗരത്തിലെ വിപണി കേന്ദ്രവും ഇസ്രയേൽ ആക്രമണത്തിൽ തകർക്കപ്പെട്ടു.
നാല് മാസത്തോളം നീണ്ടുനിന്ന ഇസ്രയേൽ വ്യോമാക്രമണത്തിലും കരയുദ്ധത്തിലും ദക്ഷിണ ലെബനനിലെ നിരവധി ചരിത്ര സ്മാരകങ്ങളും ആരാധനാലയങ്ങളും തകർക്കപ്പെട്ടതായാണ് റിപ്പോർട്ട്. ലെബനൻ അതിർത്തിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമങ്ങൾ ഇസ്രയേൽ സേന ബുൾഡോസർ ഉപയോഗിച്ച് പൂർണ്ണമായും തകർത്തു. മധ്യകാലഘട്ടത്തിലെ ബ്യൂഫോർട്ട് കോട്ടയും ക്രൂസേഡർ കാലഘട്ടത്തിലെ കോട്ടകളും അടക്കമുള്ള ചരിത്രപരമായ സ്ഥലങ്ങൾ ഇപ്പോൾ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. അതിനാൽ ഈ സ്ഥലങ്ങളിലെ നാശനഷ്ടങ്ങൾ പൂർണ്ണമായി വിലയിരുത്താൻ സാധിച്ചിട്ടില്ലെന്ന് ഭരണകൂടം പറഞ്ഞു.
ടൈർ നഗരം ഉൾപ്പെടെയുള്ള പൈതൃക കേന്ദ്രങ്ങളുടെ സുരക്ഷയിൽ യുനെസ്കോ അതീവ ആശങ്ക പ്രകടിപ്പിച്ചു. സാംസ്കാരിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം നിയമവിരുദ്ധമാണെന്ന് യുനെസ്കോ വ്യക്തമാക്കി. എന്നാൽ, തങ്ങൾ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ മനഃപൂർവ്വം ആക്രമിക്കാറില്ലെന്നും സൈനിക ആവശ്യങ്ങൾക്കായി മാത്രമാണ് നടപടികൾ സ്വീകരിക്കുന്നതെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.











0 comments