മഴ വില്ലനായി; ഇന്ത്യ എ - ശ്രീലങ്ക എ ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ

Photo Credit:SLC
ഗാലെ: മഴ പലതവണ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ എയും ശ്രീലങ്ക എയും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരം സമനിലയിൽ പിരിഞ്ഞു. അവസാന ദിനം വിജയത്തിലേക്ക് നീങ്ങാൻ ഇരു ടീമുകൾക്കും ആവശ്യമായ സമയം ലഭിച്ചില്ല.
അർദ്ധസെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും (67) ആയുഷ് പാണ്ഡെയുടെയും (38) മികവിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 189/8 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ലങ്കൻ ബൗളർ ദിലും സുധീര അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.
312 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക എയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ഔഖിബ് നബിയുടെ ബൗളിംഗ് അവരെ തളച്ചു.
പവൻത വീരസിംഗെ (20), നിരോഷൻ ഡിക്‌വെല്ല എന്നിവരെ പുറത്താക്കിയതോടെ ഇന്ത്യ പ്രതീക്ഷകൾ ഉയർത്തി.
മത്സരം അവസാനിക്കുമ്പോൾ ശ്രീലങ്ക 70/2 എന്ന നിലയിലായിരുന്നു. ഇടവിട്ടുണ്ടായ ശക്തമായ മഴയെത്തുടർന്ന് അവസാന ദിനം ഏറെ സമയം നഷ്ടപ്പെട്ടത് മത്സരഫലത്തെ ബാധിക്കുകയായിരുന്നു.
ആദ്യ ഇന്നിംഗ്സ് ആധിപത്യം
ആദ്യ ഇന്നിംഗ്സിൽ ബാറ്റർമാരുടെ മികവിലായിരുന്നു ഇന്ത്യ ആധിപത്യം പുലർത്തിയത്. സായ് സുദർശൻ (132), ധ്രുവ് ജുറേൽ (141) എന്നിവരുടെ സെഞ്ച്വറികളുടെ പിൻബലത്തിൽ ഇന്ത്യ 452/6 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ നുവാനിന്ദു ഫെർണാണ്ടോ (84), സഹൻ അറച്ചിഗെ (72), ആഷൻ ബണ്ഡാര (70) എന്നിവർ തിളങ്ങിയെങ്കിലും, 4 വിക്കറ്റ് വീഴ്ത്തിയ ഔഖിബ് നബിയുടെ മികവിൽ ലങ്കയെ 330 റൺസിന് എറിഞ്ഞിടാൻ ഇന്ത്യയ്ക്ക് സാധിച്ചു.











0 comments