വിരാട് കോലിയെ നേരിൽ കാണാൻ കാത്ത് ജോക്കോവിച്ച്; ടെന്നീസും ക്രിക്കറ്റും ഒരുമിച്ച് കളിക്കാൻ മോഹം

Photo Credit:Social Media
ബെൽഗ്രേഡ്: ടെന്നീസ് ഇതിഹാസം നോവക് ജോക്കോവിച്ച് ഉടൻ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും, അപ്പോൾ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയെ നേരിൽ കാണാനും ഒപ്പം ടെന്നീസും ക്രിക്കറ്റും കളിക്കാൻ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി.
വ്യത്യസ്ത കായിക മേഖലകളിലെ രണ്ട് ഇതിഹാസ താരങ്ങൾ ഉടൻ തന്നെ നേരിൽ കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിംബിൾഡൺ 2026-ന്റെ ഭാഗമായി സംസാരിക്കുമ്പോഴാണ് 24 തവണ ഗ്രാൻഡ് സ്ലാം ജേതാവായ താരം തന്റെ ആഗ്രഹം പങ്കുവെച്ചത്.
തുടരുന്ന സൗഹൃദം
നേരിൽ കണ്ടിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി സന്ദേശങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും ഇരുവരും സൗഹൃദം പുലർത്തുന്നുണ്ട്. "ഞങ്ങൾ ഇതുവരെ നേരിൽ കണ്ടിട്ടില്ല, പക്ഷേ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെസേജുകളിലൂടെ ബന്ധം തുടരുന്നു.
പരസ്പരം പിന്തുണയ്ക്കുകയും കരിയറിലെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്യാറുണ്ട്," വിംബിൾഡൺ 2026-ന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സിനോട് ജോക്കോവിച്ച് പറഞ്ഞു. 2024-ലെ ഓസ്ട്രേലിയൻ ഓപ്പൺ സമയത്താണ് ഇവരുടെ സൗഹൃദം ലോകം ആദ്യമായി അറിയുന്നത്.
അന്ന് വിരാട് കോലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ജോക്കോവിച്ച് മെസേജ് അയച്ചപ്പോൾ, അത് വ്യാജ അക്കൗണ്ടാണെന്ന് കരുതിയെന്നും പിന്നീട് അത് യഥാർത്ഥത്തിൽ ജോക്കോവിച്ച് തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നുവെന്നും കോലി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ചരിത്ര നേട്ടം ലക്ഷ്യമിട്ട് ജോക്കോവിച്ച്
ജൂൺ 29-ന് ആരംഭിക്കുന്ന വിംബിൾഡൺ 2026-ൽ തന്റെ 25-ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന ചരിത്രനേട്ടം ലക്ഷ്യമിട്ടാണ് 39-കാരനായ ജോക്കോവിച്ച് കോർട്ടിലിറങ്ങുന്നത്.
ഫ്രഞ്ച് ഓപ്പണിലെ അപ്രതീക്ഷിത പുറത്താകലിന് ശേഷം ഹർലിംഗാം ക്ലാസിക്കിൽ ടോമി പോളിനെതിരെയുള്ള വിജയത്തോടെ താരം തന്റെ ഫോം വീണ്ടെടുത്തിട്ടുണ്ട്.
വീണ്ടുമൊരു വിംബിൾഡൺ കിരീടം സ്വന്തമാക്കാൻ ജോക്കോവിച്ച് തന്നെയാണ് ഇത്തവണയും ഏറ്റവും വലിയ സാധ്യത കൽപ്പിക്കപ്പെടുന്ന താരം.










0 comments