സൗദിയിൽ അരാംകോ ഹെലികോപ്റ്റർ തകർന്നുവീണു; 14 മരണം

പ്രതീകാത്മക എഐ ചിത്രം
റിയാദ് : സൗദി അറേബ്യയിലെ റാസ് തനൂറയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് 14 സൗദി പൗരന്മാർ മരിച്ചു. ഇന്ന് ഞായറാഴ് പുലർച്ചയോടെയാണ് (പ്രാദേശിക സമയം ആറോടെ) സൗദിയെ നടുക്കിയ ദുരന്തമുണ്ടായത്.
ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മരിച്ചവരെല്ലാവരും സൗദി പൗരന്മാരാണെന്ന് ഊർജ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ ബന്ധപ്പെട്ട സുരക്ഷാ അധികൃതരുടെ നേതൃത്വത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ സൗദി ഊർജ മന്ത്രാലയം അനുശോചനം അറിയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളും കയറ്റുമതി ടെർമിനലുകളും ഉൾക്കൊള്ളുന്ന സുപ്രധാനമായ ഒരു ഊർജ ഹബ്ബാണ് പേർഷ്യൻ ഗൾഫ് തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് തനൂറ. ഏകദേശം നാല് മാസത്തോളമായി തടസപ്പെട്ടിരുന്ന റാസ് തനൂറയിലെ എണ്ണക്കയറ്റുമതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരാംകോ വീണ്ടും പുനരാരംഭിച്ചത്. യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെ കടന്നാക്രമിക്കുകയും തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ഉടലെടുക്കുകയും ചെയ്തതോടെയാണ് റാസ് തനൂറ പ്രവർത്തനം നിർത്തിവച്ചത്.










0 comments