print edition ലാവോസിൽ ഗുഹയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു

രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിൽ | Screengrab
ബാങ്കോക്ക് : സെൻട്രൽ ലാവോസിലെ സൈസോംബൂൺ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ഏഴ് ഗ്രാമീണരെ കണ്ടെത്താനുള്ള അതീവ സങ്കീർണമായ രക്ഷാപ്രവർത്തനം തുടരുന്നു.
സ്വർണ ഖനനത്തിനായും വന്യജീവി വേട്ടയ്‍ക്കായും ഗുഹയ്‍ക്കുള്ളിൽ പ്രവേശിച്ച എട്ടംഗ സംഘമാണ് കഴിഞ്ഞ 19-ന് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. ഒരാൾ അതിസാഹസികമായി നീന്തി രക്ഷപ്പെട്ട് വിവരമറിയിച്ചതിനെ തുടർന്നാണ് പുറംലോകം അപകടവിവരമറിഞ്ഞത്.
ഗുഹയുടെ പ്രവേശന കവാടത്തിൽനിന്നും 100 മീറ്ററിലധികം ആഴത്തിലുള്ള അറയിലാണ് ഗ്രാമീണർ കുടുങ്ങിയത്. ഇവരുമായി ഒരുവിധ ആശയവിനിമയവും സാധ്യമായിട്ടില്ല. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഗുഹാമുഖം പൂർണമായി അടഞ്ഞു. ഗുഹയ്ക്കുള്ളിലെ ഉയർന്ന ജലനിരപ്പും ഓക്സിജന്റെ കുറവും രക്ഷാപ്രവർത്തനത്തിന് വൻ വെല്ലുവിളി ഉയർത്തുന്നു. ഗുഹാമുഖത്തേക്ക് 4 കിലോമീറ്ററോളം കുത്തനെയുള്ള മലനിരകൾ നടന്നു കയറേണ്ടതുണ്ട്. രക്ഷാപ്രവർത്തകർക്ക് ഇഴഞ്ഞുമാത്രമേ ഗുഹയിൽ മുന്നോട്ട് നീങ്ങാനുമാകൂ.
2018-ൽ തായ്‌ലൻഡിലെ താംലുവാങ് ഗുഹയിൽ കുടുങ്ങിയ ജൂനിയർ ഫുട്ബോൾ ടീമിലെ 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ച അന്താരാഷ്ട്ര ഡൈവിങ് വിദഗ്ധരടങ്ങുന്ന 26 അംഗ തായ് രക്ഷാസേനയും ലാവോസ് അധികൃതർക്കൊപ്പം ദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ട്.











0 comments