റോഹിംഗ്യൻ അഭയാര്‍ഥികളെ താമസിപ്പിച്ച മലയിടിഞ്ഞു, അഞ്ച് കുട്ടികൾ ഉൾപ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു

ധാക്ക: കിഴക്കൻ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ എട്ട് റോഹിംഗ്യൻ അഭയാർഥികൾ മരിച്ചു. കോക്സ് ബസാർ ജില്ലയിലെ ക്യാമ്പുകളാണ് ദുരന്തത്തിനിരയായത്.
മഴയിൽ അഭിയാര്‍ഥികളെ താമസിപ്പിച്ചിട്ടുള്ള കുന്നുകൾ ഇടിഞ്ഞു വീണാണ് ദുരന്തം ഉണ്ടായത്. ഏഴ് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. എട്ടാമത് ഒരു മൃതദേഹം കൂടി പിന്നീട് അഭയാർഥികൾ കണ്ടെത്തി പുറത്തെടുത്തു. ദുരന്തത്തിൽ പരിക്കേറ്റ രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയും മലവെള്ളപ്പാച്ചിലുമാണ് മണ്ണ് ഇടിയാൻ കാരണമായത്. രാത്രിയിലാണ് ക്യാമ്പുകളിലെ താൽക്കാലിക വീടുകൾക്ക് മുകളിലേക്ക് മണ്ണും അവശിഷ്ടങ്ങളും ഇടിഞ്ഞുവീണത്. ക്യാമ്പുകളിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്.
അപകടസാധ്യതയുള്ള മലയോര മേഖലകളിലാണ് അഭയാർഥികളെ പാര്‍പ്പിച്ചിരുന്നത്. ക്യാമ്പുകൾ മിക്കവയും വെള്ളത്തിലാണ്. ആയിരത്തോളം ആളുകളെ ഇതിനകം മാറ്റിപ്പാർപ്പിച്ചു. കുട്ടികളും സ്ത്രീകളും രോഗികളും ഉൾപ്പെടെ ചളിവെള്ളത്തിന് മുകളിൽ കഴിയുന്ന സാഹചര്യമാണ്.
വേട്ടയാടുന്ന ദുരന്തങ്ങൾ
യു.എൻ അഭയാർഥി ഏജൻസിയുടെ കണക്കുകൾ പ്രകാരം, 2021-നും 2026-നും ഇടയിൽ സമാനമായ ഉരുൾപൊട്ടലുകളിൽ 36 അഭയാർത്ഥികൾ മരിക്കുകയും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മ്യാൻമറിലെ സൈനിക അതിക്രമങ്ങളെത്തുടർന്ന് പലായനം ചെയ്ത 10 ലക്ഷത്തിലധികം റോഹിംഗ്യൻ അഭയാർഥികളാണ് നിലവിൽ ബംഗ്ലാദേശിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്ത് ഭരണകൂടവും അരാകൻ ആർമിയും തമ്മിൽ വീണ്ടും പോരാട്ടം ശക്തമായതോടെ ഇനിയും അഭയാർഥികൾ അതിർത്തി കടന്ന് ബംഗ്ലാദേശിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.











0 comments