print edition ദുബായ് തുറമുഖത്ത് കുവൈത്തിന്റെ എണ്ണക്കപ്പൽ ആക്രമിച്ചു

ദുബായ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കുവൈത്തിന്റെ എണ്ണക്കപ്പൽ
മനാമ: ദുബായ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കുവൈത്തിന്റെ എണ്ണക്കപ്പലിന് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തീപിടിച്ചു. ചൊവ്വ പുലർച്ചെയുണ്ടായ ആക്രമണത്തിൽ അൽ സൽമി എണ്ണ ടാങ്കറിന് സാരമായ കേടുപാടുണ്ടായി. 24 ജീവനക്കാരും സുരക്ഷിതരാണ്.
തീ നിയന്ത്രണ വിധേയമാക്കിയെന്നും എണ്ണചോർച്ചയില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങളും എണ്ണക്കിണറുകളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇറാൻ ആക്രമണം.
സൗദി തലസ്ഥാനമായ റിയാദിന് തെക്കുകിഴക്കായി അൽഖർജിൽ ഡ്രോൺ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടം വീണ് രണ്ട് പേർക്ക് പരിക്കേറ്റു. യുഎഇയിൽ മിസൈൽ അവശിഷ്ടം പതിച്ച് നാല് പേർക്ക് പരിക്കേറ്റു. യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം 17 വരെ നീട്ടി.
ജിദ്ദയിൽ അടിയന്തരമായി ഒത്തുചേർന്ന സൗദി അറേബ്യ, ഖത്തർ, ജോർദാൻ നേതാക്കളുടെ ഉച്ചകോടി ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ചു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഒഴിപ്പിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആവർത്തിച്ചു. കുവൈത്ത് എണ്ണ കപ്പൽ ആക്രമണവാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർധിച്ചു.










0 comments