ഭാഗികമായി തുറന്ന് കുവൈത്ത് വിമാനത്താവളം; സർവീസുകൾ പുനരാരംഭിച്ചു

കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണത്തെ തുടർന്ന് താൽകാലികമായി തടസപ്പെട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. സുരക്ഷാ പരിശോധനകളും സാങ്കേതിക വിലയിരുത്തലുകളും പൂർത്തിയാക്കിയതിനെ തുടർന്ന് ചില ടെർമിനലുകളിലൂടെയുള്ള വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ ടെർമിനൽ ഒന്നിന് നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ വിമാനത്താവളത്തിലെ അടിയന്തര പ്രവർത്തന പദ്ധതി സജീവമാക്കുകയും സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഘട്ടംഘട്ടമായി പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ടെർമിനൽ നാലിൽ നിന്ന് കുവൈത്ത് എയർവേയ്‌സിന്റെ സർവീസുകൾ വീണ്ടും ആരംഭിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അധിക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജസീറ എയർവേയ്‌സിന്റെ പ്രവർത്തനങ്ങളും ഘട്ടംഘട്ടമായി സാധാരണ നിലയിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മറ്റ് വിമാന സർവീസുകളും ക്രമേണ പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാർ വിവരങ്ങൾ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.










0 comments